തിരുവനന്തപുരം: തേവലക്കര സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ചതിൽ വീഴ്ചവരുത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥരുടെ പേരെടുത്ത് പറഞ്ഞ് നടപടി വേണമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. തനിക്കു ആർക്കുമെതിരെ നടപടിക്ക് ശുപാർശയില്ലാതിരുന്ന റിപ്പോർട്ട് വേണ്ട എന്നു പറഞ്ഞാണ് കെഎസ്ഇബി ചീഫ് സുരക്ഷാ കമീഷണറുടെ റിപ്പോർട്ട് തള്ളിയത്. ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം നൽകിയതെന്നും കെ കൃഷ്ണൻകുട്ടി പറഞ്ഞു.
അതുപോലെ റിപ്പോർട്ടിലെ വീഴ്ച പരിശോധിക്കുമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർ ആര് എന്നത് വ്യക്തമാക്കണമായിരുന്നുവെന്നും കെ കൃഷ്ണൻകുട്ടി പറഞ്ഞു. കുറ്റക്കാരുടെ പേര് അടങ്ങുന്ന റിപ്പോർട്ട് സമർപ്പിക്കാൻ കെഎസ്ഇബി ചെയർമാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. അതുപോലെ പാലക്കാട് കൊടുമ്പിൽ വയോധികൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി കെ കൃഷ്ണകുട്ടി പറഞ്ഞു.
അതേസമയം വൈദ്യുതി ലൈനിന് താഴെ തകര ഷെഡ് നിർമിച്ചതിൽ കെഎസ്ഇബിക്ക് വീഴ്ച ഉണ്ടായെന്ന് സമ്മതിക്കുന്ന റിപ്പോർട്ടിൽ ഉദ്യോഗസ്ഥരെ സംരക്ഷിച്ചുകൊണ്ടുള്ളതായിരുന്നു. മിഥുൻറെ മരണത്തിലെ വീഴ്ചയിൽ ഉദ്യോഗസ്ഥർ ആരുടേയും പണി കളയാത്ത രീതിയിലായിരുന്നു കെഎസ്ഇബി ചീഫ് സുരക്ഷാ കമ്മീഷണറുടെ റിപ്പോർട്ട്. മിഥുൻറെ ക്ലാസ് മുറിക്ക് മുകളിൽ വർഷങ്ങളായി അപകടരമായരീതിയിൽ വൈദ്യുതി ലൈൻ പോയിട്ടും ആരുടെയും പേരെടുത്ത് പറയാതെയായിരുന്നു റിപ്പോർട്ട്.
റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ ഇങ്ങനെ
എട്ട് കൊല്ലം മുമ്പാണ് നിലവിലുള്ള ലൈനിന് താഴെ സൈക്കിൽ പാർക്ക് ചെയ്യാൻ തകര ഷെഡ് നിർമിച്ചത്. വൈദ്യുതി ലൈനിന് താഴെ എന്ത് തരത്തിലുള്ള നിർമാണത്തിനും കെഎസ്ഇബിയുടെ മുൻകൂർ അനുമതി വേണം. എന്നാൽ, സ്കൂൾ മാനേജ്മെൻറ് അനുമതി തേടിയിരുന്നില്ല. തറനിരപ്പിൽ നിന്നും തകര ഷീറ്റിൽ നിന്നും ലൈനിലേക്ക് സുരക്ഷിത അകലം ഇല്ലെന്നതും വ്യക്തമാണ്.
എന്നാൽ ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടപ്പോൾ നടപടി എടുക്കുന്നതിൽ കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചു. സ്കൂൾ മാനേജർക്ക് നോട്ടീസ് നൽകി അന്ന് തന്നെ പ്രശ്നം പരിഹരിക്കണമായിരുന്നു. പക്ഷെ ഇക്കാര്യത്തിൽ ഒരു നടപടിയും ഉണ്ടായില്ല. എന്നാൽ നിലവിലുള്ള അസിസ്റ്റൻറ് എൻജിനീയറെ കുറ്റപ്പെടുത്താന് കഴിയില്ലെന്നുമാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
കാരണം ഷെഡ് പണിതത് ഇപ്പോഴത്തെ അസിസ്റ്റൻറ് എൻജിനീയറുടെ കാലത്തല്ലെന്നാണ് വാദം. പക്ഷെ, വീഴ്ച വീഴ്ചയായി തന്നെ കാണണമെന്നാണ് മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ നിലപാട്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരുടെ പേരെടുത്ത് പറഞ്ഞ് നടപടിയെടുക്കണമെനന് മന്ത്രി കെഎസ്ഇബി ചെയർമാന് നിർദ്ദേശം നൽകി.
അപകടത്തിന് രണ്ട് ദിവസം മുമ്പ് അവിടെ പോസ്റ്റ് സ്ഥാപിക്കാമെന്ന് അസിസ്റ്റന്റ് എൻജിനീയർ സ്കൂൾ മാനോജരോട് നിർദ്ദേശിച്ചതാണ്. ഷെഡിൻറെ ഒരു ഭാഗം പൊളിച്ച് പോസ്റ്റിട്ട് ലൈൻ ഉയർത്താമെന്നായിരുന്നു നിർദേശം. എന്നാൽ, മാനേജ്മെൻറ് കമ്മിറ്റി ചേർന്നശേഷം അറിയിക്കാമെന്നായിരുന്നു മാനേജരുടെ പ്രതികരണം. സാങ്കേതിക വാദം ഉയർത്തിയ കെഎസ്ഇബി മിഥുനൻറെ സംസ്ക്കാരത്തിന് രാത്രി തന്നെ ലൈനുകൾ മാറ്റിയിരുന്നു.














































