ലക്നൗ: കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഫർണിച്ചർ ഷീറ്റ് ഫാക്ടറിയിൽ അക്കൗണ്ടന്റായിരുന്നു രാജ് സിങ്ങുമായി പ്രണയത്തിലാണെന്നും രാജാ രഘുവൻശിയെ വിവാഹം കഴിക്കാൻ നിർബന്ധിച്ചാൽ അതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വരുമെന്നും സോനം മാതാവിനോടു പറഞ്ഞിരുന്നതായി വെളിപ്പെടുത്തൽ. മധുവിധുവിനിടെ കൊല്ലപ്പെട്ട രാജാ രഘുവൻശിയുടെ സഹോദരൻ വിപിനാണ് ഇതു സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്. എന്നാൽ വീട്ടുകാർ നിർബന്ധിച്ച് വിവാഹം കഴിപ്പിക്കുകയായിരുന്നു
സോനവുമായി അടുപ്പമുള്ളവർ പറയുന്നതിങ്ങനെ-
‘‘കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഫർണിച്ചർ ഷീറ്റ് ഫാക്ടറിയിൽ അക്കൗണ്ടന്റായിരുന്ന രാജ് സിങുമായുള്ള ബന്ധം നേരത്തെ തന്നെ സോനം അവരുടെ അമ്മയോടു പറഞ്ഞിരുന്നു. രാജാ രഘുവൻശിയെ വിവാഹം ചെയ്യാൻ താൽപര്യമില്ലെന്നും അറിയിച്ചു. എന്നാൽ ബന്ധത്തെ എതിർത്ത മാതാവ് സമുദായത്തിൽനിന്നു തന്നെയുള്ള രാജാ രഘുവൻശിയെ വിവാഹം ചെയ്യാൻ മകളെ നിർബന്ധിക്കുകയായിരുന്നു.
എതിർപ്പ് രൂക്ഷമായതോടെ വിവാഹത്തിനു സമ്മതിച്ച സോനം പക്ഷേ ഇതിന്റെ പ്രത്യാഘാതങ്ങൾ ഗുരുതരമായിരിക്കുമെന്ന് അമ്മയ്ക്ക് മുന്നറിയിപ്പ് നൽകി. ഞാനയാളെ എന്താണ് ചെയ്യാൻ പോകുന്നതെന്നു നിങ്ങൾ കണ്ടോളൂ. അതെല്ലാം നിങ്ങൾ അനുഭവിക്കേണ്ടി വരും. എന്നാൽ ഭർത്താവിനെ സോനം കൊലപ്പെടുത്തുമെന്ന് കരുതിയില്ല’’.
ഇൻഡോറിലെ കുശ്‌വാ നഗറിൽ ഫർണീച്ചലർ ബിസിനസുകാരനായ ഗേവി സിങ് രഘുവൻശിയുടെ മകളാണ് സോനം. എംബിഎ ബിരുദധാരിയായി പിതാവിന്റെ ബിസിനിസ് വളർത്തണമെന്നതായിരുന്നു സോനത്തിന്റെ ആഗ്രഹം. എന്നാൽ സോനത്തിന്റെ ആഗ്രഹത്തിന് അനുസരിച്ച് ജീവിക്കാൻ വീട്ടുകാർ സമ്മതിച്ചിരുന്നില്ല. വീട്ടിൽനിന്ന് അധികം പുറത്തിറങ്ങാനോ, ആളുകളുമായി ഇടപഴകാനോ സോനത്തിനു വിലക്കുണ്ടായിരുന്നു. എംബിഎയ്ക്ക് പോകണമെന്ന താൽപര്യം അറിയിച്ചപ്പോൾ ഫർണിച്ചർ ഫാക്ടറിയുടെ കാര്യങ്ങൾ നോക്കി തങ്ങളുടെ കൺവട്ടത്ത് നിൽക്കാനാണ് വീട്ടുകാർ ആവശ്യപ്പെട്ടതെന്ന് സോനം അറിയിച്ചതായി ഒരു പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. സിനിമ കാണാൻ പോലും സോനത്തിന് അനുവാദമുണ്ടായിരുന്നില്ലെന്നും പോലീസ് പറഞ്ഞു.
പക്ഷെ പിതാവിന്റെ ഫർണിച്ചർ ഷീറ്റ് ഫാക്ടറിയിൽ അക്കൗണ്ടന്റായിരുന്നു രാജ് സിങ്ങുമായി സോനം അടുപ്പത്തിലായി. രാജ് സിങ്ങുമായുള്ള ബന്ധം സോനത്തിന്റെ വീട്ടുകാർക്ക് അറിയാമായിരുന്നു എന്നും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ സമുദായിക മാട്രിമോണിയൽ വഴി വന്ന രാജാ രഘുവൻശി എന്ന യുവാവുമായി സോനത്തിന്റെ വിവാഹം ഉറപ്പിച്ചു. സോനത്തിന്റെ കുടുംബം തന്നെയാണ് എത്രയും പെട്ടെന്ന് വിവാഹം നടത്തണമെന്നു പറഞ്ഞു തങ്ങളെ സമീപിച്ചതെന്നും മകന്റെ വിവാഹം പെട്ടെന്ന് നടത്തണമെന്നു തീരുമാനിച്ചിരുന്നില്ലെന്നും രാജായുടെ മാതാവ് ഉമ പറയുന്നു.
‘‘ഞങ്ങൾക്ക് വിവാഹം ഇത്രപെട്ടെന്ന് നടത്തണമെന്ന് ഇല്ലായിരുന്നു. അവരാണ് നാലു മാസത്തിനുള്ളിൽ വിവാഹം വേണമെന്ന് വാശിപിടിച്ചത്. പിന്നെ ഞങ്ങളും സമ്മതിച്ചു. എന്റെ മകനു വേണ്ടി അവൾ ഉപവാസം ഇരുന്നിട്ടുണ്ട്. എപ്പോഴും മുകളിലത്തെ മുറിയിൽ തന്നെ അടച്ചിരിക്കുന്ന പ്രകൃതമായിരുന്നു സോനത്തിന്. ഭക്ഷണം കഴിക്കാൻ മാത്രമാണ് താഴേക്കു വരുന്നത്. ആരോടും അധികം സംസാരിക്കില്ലായിരുന്നു. മിക്ക സമയവും ഫോണിൽ ആയിരുന്നു. അവളുടെ പിതാവ് ഒരു സിനിമ കാണാൻ പോലും അനുവദിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ അവൾ ഇഷ്ടം പോലെ ജീവിക്കട്ടെ എന്നു കരുതി ഞങ്ങളാരും ഒന്നിലും ഇടപെട്ടിരുന്നില്ല. ആദ്യമൊന്നും മധുവിധുവിന് പോകുന്നതിനെ കുറിച്ച് സംസാരിച്ചു കേട്ടില്ല. പിന്നീട് സോനമാണ് ഒരു യാത്ര പോകാൻ താൽപര്യമുണ്ടെന്നു പറയുന്നത്. ആദ്യം രാജാ അത് നിരസിച്ചെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു. സോനം തന്നെയാണ് ടിക്കറ്റ് ബുക്ക് ചെയ്തത്.
കൂടാതെ ഞാൻ വേണ്ടെന്നു പറഞ്ഞിട്ടും വിലപിടിപ്പുള്ള ആഭരണം ധരിക്കാൻ രാജായെ നിർബന്ധിച്ചത് സോനമാണ്. ഈ സംഭവത്തിൽ മാത്രമാണ് അവൾ എന്തെങ്കിലും ആവശ്യപ്പെട്ടു കണ്ടത്. അല്ലാത്തപ്പോഴൊക്കെ അധികം സംസാരിച്ച് കണ്ടിട്ടില്ല. അതുകൊണ്ടു തന്നെ ഞങ്ങൾക്ക് ഒരു സംശയവും തോന്നിയില്ല. എന്റെ മകന്റെ മരണത്തിനു ശേഷവും ഞാൻ സോനത്തിന്റെ അമ്മയോട് സംസാരിച്ചിരുന്നു. പക്ഷേ അവർക്ക് അവളുടെ മകളെ അങ്ങനെ മനസിലായിട്ടില്ല എന്നു തോന്നുന്നു’’– ഉമ പറഞ്ഞു.
മധുവിധുവിനിടെ മേഘാലയയിൽ വച്ച് ഭർത്താവ് ഇൻഡോർ സ്വദേശി രാജാ രഘുവൻശിയെ വാടകക്കൊലയാളികളെ ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസിൽ ഭാര്യ സോനം (24) കഴിഞ്ഞദിവസം കീഴടങ്ങിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നാലംഗസംഘത്തിലെ രാജ് സിങ് ഖുഷ്‌വാഹയുമായി (21) സോനം അടുപ്പത്തിലായിരുന്നു. രഘുവൻശിയുടെ മൃതദേഹം ഈ മാസം 2നാണ് ചിറാപുഞ്ചിയിലെ മലയിടുക്കിൽനിന്നു കണ്ടെടുത്തത്. പിന്നീട് രഘുവംശിയെ കാമുകന്റെ സഹായത്തോടെ ക്വട്ടേഷൻ സംഘത്തെ വച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തൽ.