തിരുവനന്തപുരം: കെപിസിസി ആസ്ഥാനത്ത് ഇന്ന് മുതൽ മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി. അനുമതി ഇല്ലാതെ മാധ്യമപ്രവർത്തകർ കെപിസിസി വളപ്പിൽ കയറരുതെന്നാണ് പുതിയ നിർദ്ദേശം. ഇനി മുതൽ വാർത്താ സമ്മേളനങ്ങൾക്ക് മാത്രമാണ് മാധ്യമങ്ങൾക്ക് പ്രവേശനം അനുവദിക്കുക. അതേസമയം ചരിത്രത്തിൽ ആദ്യമായാണ് കെപിസിസി ആസ്ഥാനത്തേക്ക് പ്രവേശിക്കാൻ മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തുന്നത്.
കെപിസിസി അധ്യക്ഷൻ കെ സുധാകരൻറെ നേതൃമാറ്റവുമായി ബന്ധപ്പെട്ട വാർത്തകളാണ് പാർട്ടി നേതൃത്വത്തെ പ്രകോപിപ്പിച്ചതെന്നാണ് അറിയുന്നത്. കെ സുധാകരന് പകരം പുതിയ അധ്യക്ഷനെ പ്രഖ്യാപിച്ചേക്കുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. നേതൃമാറ്റത്തിൽ പാർട്ടി നേതൃത്വം ഉറച്ചുനിൽക്കുകയാണെന്നും ആന്റോ ആന്റണി എംപിക്കാണ് സാധ്യതയെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇത്തരം വാർത്തകൾ പുറത്തുവന്നതോടു കൂടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സുധാകരനു അനുകൂലമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടുതുടങ്ങി.
എന്നാൽ തീരുമാനം എടുക്കേണ്ട സമയത്ത് എടുക്കാൻ പാർട്ടി നേതൃത്വത്തിന് അറിയാമെന്നായിരുന്നു ഇക്കാര്യത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രതികരിച്ചത്. ഇതുസംബന്ധിച്ച് തീരുമാനമുണ്ടായാൽ അറിയിക്കാമെന്നും കെ സി പറഞ്ഞിരുന്നു. മാധ്യമ വാർത്തകൾ തള്ളിക്കൊണ്ടായിരുന്നു കെ സുധാകരൻറെയും പ്രതികരണം. തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും മുന്നിലിരിക്കെ നേതൃമാറ്റം സംബന്ധിച്ച് നിരന്തരം വാർത്തകൾ വരുന്നത് പാർട്ടിയെ പ്രതിസന്ധിയിലാക്കുമെന്നാണ് നേതൃത്വത്തിൻറെ വിലയിരുത്തൽ.
ഇക്കാര്യത്തിൽ മുതിർന്ന നേതാക്കളെ തള്ളി യുവ നേതാക്കളും രംഗത്തെത്തിയിരുന്നു. നേതൃമാറ്റവുമായി ബന്ധപ്പെട്ട് മുതിർന്ന നേതാക്കൾ അടിക്കടി പ്രതികരിക്കുന്നത് അവസാനിപ്പിക്കണമെന്നും വരാൻ പോകുന്നത് അങ്കണവാടി തിരഞ്ഞെടുപ്പല്ലെന്നും യുവ നേതാക്കൾ കാണിക്കുന്ന പാകതയും പക്വതയും മുതിർന്ന നേതാക്കളും കാണിക്കണം എന്നുമായിരുന്നു എംഎൽഎയും യൂത്ത് കോൺഗ്രസ് അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചത്. രാഹുലിനെ പിന്തുണച്ച് ഷാഫി പറമ്പിൽ എംഎൽഎയും രംഗത്തെത്തിയിരുന്നു. ഇത്തരത്തിൽ നേതൃമാറ്റ ചർച്ച കോൺഗ്രസിന് തലവേദനയായ സാഹചര്യത്തിൽ കൂടിയാണ് കെപിസിസി ആസ്ഥാനത്ത് പ്രവേശിക്കുന്നതിന് മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്. മാധ്യമങ്ങളിൽ വാർത്ത വരുന്നതോടെ അണികളുടെ സമ്മർദ്ദം കൂടി നേതാക്കൾ താങ്ങേണ്ടിവരുമെന്നതിനാൽ കൂടിയാണ് പുതിയ നീക്കം.