കൊച്ചി: മാസപ്പടി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജിയിൽ തനിക്കും എക്സാലോജിക് കമ്പനിക്കുമെതിരായ എല്ലാ ആരോപണങ്ങളും നിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി വീണയുടെ സത്യവാങ്മൂലം. മുഖ്യമന്ത്രിയുടെ മകളായതിനാൽ തന്നെ മോശക്കാരിയായി ചിത്രീകരിക്കാനാണ് ശ്രമമെന്നും തെറ്റിദ്ധരിപ്പിക്കപ്പെടുന്നതും വാസ്തവ വിരുദ്ധവുമായ കാര്യങ്ങളാണ് ഹർജിയിലെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിൽ വീണ പറയുന്നു.
താൻ എക്സാലോജിക് കമ്പനി സ്ഥാപിച്ച് രണ്ടു വർഷത്തിനു ശേഷമാണ് തന്റെ പിതാവ് മുഖ്യമന്ത്രിയായതെന്നും വീണ പറയുന്നു. കൂടാതെ എക്സാലോജിക്കുമായി ബന്ധപ്പെട്ട ഏതെങ്കിലും പണമിടപാടിൽ സർക്കാരുമായി ബന്ധപ്പെട്ടവരോ സ്ഥാപനമോ ഉണ്ടെന്നതിന് തെളിവ് ഹാജരാക്കാൻ ഹർജിക്കാരനു കഴിഞ്ഞിട്ടില്ലെന്നു സത്യവാങ്മൂലത്തിൽ പറയുന്നു.
കൂടാതെ എക്സാലോജിക്കിന്റെ റജിസ്ട്രേഡ് ഓഫിസായി സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്ററിന്റെ വിലാസം നൽകിയതുമായി ബന്ധപ്പെട്ട് ഹർജിയിലുള്ള ആരോപണങ്ങൾ തെറ്റാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. മാധ്യമ പ്രവർത്തകനായ എം.ആർ.അജയനാണ് കരിമണൽ കമ്പനിയായ സിഎംആർഎല്ലും വീണയുടെ എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട ഇടപാടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് വീണയും പിണറായി വിജയൻ അടക്കമുള്ള എതിർ കക്ഷികളും മറുപടി സമർപ്പിക്കാൻ കോടതി നിർദേശിച്ചിരുന്നു.
കഴിഞ്ഞ ദിവസം സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിൽ പിണറായി വിജയൻ തനിക്കെതിരെ ഉന്നയിച്ചിരുന്ന എല്ലാ ആരോപണങ്ങളും നിഷേധിച്ചിരുന്നു. ഹർജി ലക്ഷ്യവയ്ക്കുന്നത് രാഷ്ട്രീയ ആക്രമണമാണെന്നും പൊതുതാത്പര്യത്തിന്റെ പരിധിയിൽ വരില്ലെന്നുമാണ് മുഖ്യമന്ത്രി ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയത്. ഇതിനു പിന്നാലെയാണ് വീണയും മറുപടി സമർപ്പിച്ചിരിക്കുന്നത്.
വീണയുടെ സത്യവാങ്മൂലത്തിലെ പ്രധാന വാദങ്ങൾ ഇങ്ങനെ
* മാസപ്പടിയിൽ സിബിഐ അന്വേഷണം വേണ്ട
* മുഖ്യമന്ത്രിയുടെ മകളായതിനാൽ കേസിൽ ഉൾപ്പെടുത്താൻ ശ്രമിക്കുന്നു
* എക്സാലോജിക്കിൻറെ പ്രവർത്തനങ്ങളിൽ തൻറെ അച്ഛന് പങ്കില്ല
* അച്ഛൻ മുഖ്യമന്ത്രിയായത് കമ്പനി സ്ഥാപിച്ച് രണ്ട് വർഷത്തിന് ശേഷം
* എക്സാലോജിക്ക് ബെനാമി കമ്പനിയല്ല
* എകെജി സെൻറർ സുരക്ഷിത താവളമെന്ന ആരോപണം അടിസ്ഥാനരഹിതം
* എകെജി സെൻററിൻറെ വിലാസം തെറ്റായി ഉപയോഗിച്ചതിനല്ല ആർഒസി പിഴയീടാക്കിയത്
അതുപോലെ താനും എക്സാലോജിക്കും സിഎംആർഎല്ലും ഉൾപ്പെട്ട എല്ലാ പണമിടപാടുകളും അക്കൗണ്ട് മുഖേനെ സുതാര്യമായാണ് നടന്നത്. സിഎംആർഎല്ലിന് ഐടി സേവനം നൽകുക എന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് പ്രതിഫലം ലഭിച്ചത്. ഇക്കാര്യം ആദായ നികുതി വകുപ്പ് അധികൃതരെയും അറിയിച്ചിട്ടുണ്ട്. സിഎംആർഎല്ലുമായി ബന്ധപ്പെട്ട കേസ് എസ്എഫ്ഐഒയുടെ പരിഗണനയിലായതിനാൽ സമാന്തരമായി മറ്റൊരു ഏജൻസി കേസ് അന്വേഷിക്കാൻ പാടില്ലെന്നും മറുപടിയിൽ പറയുന്നു.
തന്റെ കമ്പനിയുടെ ബെംഗളൂരുവിലെ റജിസ്ട്രേഡ് ഓഫിസ് കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചുപൂട്ടിയിരുന്നു. ഇത് ഔദ്യോഗികമായി അറിയിക്കാതിനാൽ റജിസ്ട്രാർ ഓഫ് കമ്പനീസ് ഒരു ലക്ഷം രൂപ പിഴ ചുമത്തി. പിന്നീട് ഇത് 20,000 രൂപയായി കുറച്ചു. ഇത്തരം നടപടി ക്രമങ്ങളുമായി ബന്ധപ്പെട്ടാണ് പിഴ അടച്ചതെന്നും അല്ലാതെ എകെജി സെന്റർ കമ്പനിയുടെ റജിസ്ട്രേഡ് ഓഫിസ് വിലാസമാക്കിയതുമായി ബന്ധപ്പെട്ടല്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.