വളപട്ടണം: ആൺ സുഹൃത്തിനൊപ്പം ആത്മഹത്യ ചെയ്യാൻ പുഴയിൽ ചാടിയ ഭർതൃമതിയായ യുവതി നീന്തി രക്ഷപ്പെട്ടു. ഒഴുക്കിൽപ്പെട്ട ആൺ സുഹൃത്തിനായി തിരച്ചിൽ തുടരുന്നു. ഇന്ന് രാവിലെയാണ് കാസർഗോഡ് ബേക്കൽ പെരിയാട്ടടുക്കം സ്വദേശിനിയായ 35കാരി ആനി മോളെ വളപട്ടണം പുഴയുടെ തീരത്ത് വച്ച് നാട്ടുകാർ കണ്ടത്. തുടർന്ന് നാട്ടുകാർ വളപട്ടണം പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തിൽ യുവതി ഭർത്താവിനെ ഉപേക്ഷിച്ച് ആൺ സുഹൃത്തിനൊപ്പം നാട് വിടുകയായിരുന്നു. കാസർഗോഡ് ബേക്കൽ പോലീസിൽ യുവതിയെ കാണാനില്ലെന്ന് ഭർത്താവ് നൽകിയ പരാതിയെ തുടർന്ന് അന്വേഷണം നടക്കുന്നതിനിടെയാണ് വളപട്ടണം പുഴയുടെ തീരത്ത് യുവതിയെ കണ്ടെത്തിയത്.
സംഭവ സ്ഥലത്തെത്തിയ പോലീസ് യുവതിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇന്നലെ രാത്രിയിലാണ് പാലത്തിനു മുകളിൽ നിന്ന് ഇരുവരും താഴേക്ക് ചാടിയത്. യുവതി നീന്തി കരകയറിയെങ്കിലും ആൺസുഹൃത്തിനെ ഇനിയും കണ്ടെത്താനായില്ല. പോലീസും ഫയർഫോഴ്സും തിരച്ചിൽ ഊർജ്ജിതമാക്കി. വളപട്ടണത്തെത്തിയ കാസർഗോഡ് ബേക്കൽ പോലീസ് യുവതിയുമായി തിരിച്ചുപോയി.