ഇംഫാൽ: മണിപ്പുർ മുഖ്യമന്ത്രി ബിരേൻ സിങ് രാജിവെച്ചു. ഗവർണർ അജയ് ഭല്ലയെ നേരിട്ട് കണ്ട് ബിരേന്‍ സിങ് രാജിക്കത്ത് കൈമാറി. കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായുമായി ചർച്ച നടത്തിയതിന് പിന്നാലെയാണ് രാജി സമർപ്പിച്ചത്. ഒരു വർഷത്തിലധികമായി മണിപ്പൂരിൽ സാമുദായിക കലാപം ആളിപ്പടരുന്ന സാഹചര്യത്തിലാണ് രാജി.
മണിപ്പൂരിലെ കുകി, മെയ്തേ സമുദായങ്ങൾ തമ്മിൽ പൊട്ടിപ്പുറപ്പെട്ട കലാപം കൈകാര്യം ചെയ്തതിൽ സർക്കാർ പരാജയപ്പെട്ടതായി ആരോപണങ്ങൾ ഉയർന്നിരുന്നു. സിങ്ങിന്‍റെ നേതൃത്വത്തിൽ അതൃപ്തിയുണ്ടായിരുന്ന ബിജെപി എംഎൽഎമാർ കോൺഗ്രസിനൊപ്പം ചേരാനുള്ള സാധ്യത കൂടി മുൻകൂട്ടി കണ്ടാണ് ബിജെപി ദേശീയനേതൃത്വം ബിരേൻ സിങിന്‍റെ രാജി അംഗീകരിച്ചത്. തിങ്കളാഴ്ച നടക്കുന്ന ബജറ്റ് സമ്മേളനത്തിൽ കോൺഗ്രസ് അവിശ്വാസപ്രമേയം അവതരിപ്പിക്കാനൊരുങ്ങതിനിടെയാണ് രാജി.
‘മണിപ്പുരിലെ ഓരോരുത്തരുടെയും താത്പര്യങ്ങൾ സംരരക്ഷിക്കുന്നതിനായി കേന്ദ്രസർക്കാർ നടത്തിയ എല്ലാം ഇടപെടലുകൾക്കും വികസനപ്രവർത്തനങ്ങൾക്കും വിവിധ പദ്ധതികൾക്കും നന്ദിയുള്ളവനായിരിക്കും. ഇത്രയും കാലം മണിപ്പുരിനെ സേവിക്കാൻ സാധിച്ചത് അഭിമാനകരമാണ്’, സിങ് രാജിക്കത്തിൽ കുറിച്ചു. സംസ്ഥാനത്തെ ജനങ്ങൾ പഴയതുപോലെ സമാധാനത്തോടെയും ശാന്തിയോടെയും ജീവിക്കുന്നതിനായുള്ള എല്ലാ ശ്രമങ്ങളും സർക്കാർ സ്വീകരിക്കുമെന്ന് കഴിഞ്ഞദിവസം ബിരേൻ സിങ് പ്രഖ്യാപിച്ചിരുന്നു അതിനു പിന്നാലെയാണ് രാജി.