ടെൽ അവീവ്: ഇസ്രയേലിന് വേണ്ടി ചാരവൃത്തി നടത്തിയയാളെ ഇറാൻ വധിച്ചതായി റിപ്പോർട്ട്. ഇസ്രയേലിന്റെ ചാര ഏജൻസി മൊസാദിന് വിവരങ്ങൾ ചോർത്തി നൽകിയ മജീദ് മൊസയെബിയെയാണ് ഇറാൻ വധിച്ചതെന്ന് ഇറാനിലെ ജുഡീഷ്യൽ ന്യൂസ് ഔട്ട്‌ലെറ്റായ മിസാൻ ഓൺലൈനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ അൽജസീറ റിപ്പോർട്ട് ചെയ്യുന്നു.
‘സുപ്രീം കോടതി ശിക്ഷ സ്ഥിരീകരിച്ച ശേഷം മജീദ് മൊസയെബിയെ എല്ലാ ക്രിമിനൽ നടപടിയും പൂർത്തിയാക്കി ഇന്ന് രാവിലെ തൂക്കിലേറ്റി’, എന്നാണു റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. ഇസ്രയേലിന്റെ മൊസാദ് ഇന്റലിജൻസ് ഏജൻസിക്ക് സൂക്ഷ്മമായ വിവരങ്ങൾ മജീദ് നൽകിയതായും റിപ്പോർട്ടിൽ പറയുന്നു. ചാരപ്പണി നടത്തിയെന്ന് സംശയമുള്ള നിരവധിപ്പേരെ ജൂൺ 13ന് നടന്ന ഇസ്രയേലിന്റെ ആക്രമണത്തിന് ശേഷം ഇറാൻ അറസ്റ്റ് ചെയ്തിരുന്നു.
ഇതിനിടെ അമേരിക്കയുടെ ആക്രമണത്തിനു പിന്നാലെ ഇറാൻ ഇസ്രയേലിൽ കടുത്ത ആക്രമണങ്ങൾ നടത്തി. 27 മിസൈലുകൾ രണ്ട് ഘട്ടങ്ങളിലായി ഇറാൻ തൊടുത്തുവിട്ട് ഇസ്രയേൽ സൈന്യം വ്യക്തമാക്കി. ഇറാന്റെ ആക്രമണത്തിൽ ടെൽ അവീവിലും ഹൈഫയിലും കാര്യമായ നാശ നശഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇസ്രയേൽ ആരോഗ്യ മേഖലയിൽ നിന്നും വരുന്ന റിപ്പോർട്ടുകൾ പ്രകാരം 16 പേർക്ക് ആക്രമണത്തിൽ പരുക്കേറ്റിട്ടുണ്ട്. ഇസ്രയേലിലെ ബെൻ ഗുറിയോൺ അന്താരാഷ്ട്ര വിമാനത്താവളവും ഗവേഷണ കേന്ദ്രങ്ങളെയും ഇറാൻ ലക്ഷ്യം വച്ചെന്നാണ് ഇസ്ലാമിക് റവല്യൂഷനറി ഗാർഡ്സ് കോർപ്സിനെ ഉദ്ധരിച്ച് തസ്നിം ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു
തിരിച്ചടിക്ക് ഇസ്രയേലും മറുപടി നൽകി. ഇറാനിലെ പടിഞ്ഞാറൻ ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ഇസ്രയേൽ ആക്രമിച്ചത്. അതേസമയം ആണവ കേന്ദ്രങ്ങൾക്ക് നേരെയുള്ള അമേരിക്കൻ ആക്രമണത്തിന് ശേഷം റേഡിയേഷൻ അളവുകളൊന്നും വർധിച്ചിട്ടില്ലെന്ന് കുവൈറ്റിലെ നാഷണൽ ഗാർഡ് അറിയിച്ചു.