കണ്ണൂർ: കശുമാങ്ങയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ഗോവൻ ഫെനിയ്ക്ക് മദ്യപർക്കിടയിൽ പ്രിയമേറെയാണ്. ഫെനിയടിക്കാൻ വേണ്ടി നേരെ ഗോവയ്ക്ക് വണ്ടി കയറുന്നവരുമുണ്ട്. എന്നാൽ ഗോവൻ ഫെനിക്ക് സംസ്ഥാനത്ത് നിന്ന് ഒരു എതിരാളി കൂടി വിപണിയിലെത്താനുള്ള ഒരുക്കത്തിലാണിപ്പോൾ.
കണ്ണൂരിൽ നിന്നാണ് കശുമാങ്ങയിൽ നിന്ന് വാറ്റിയെടുത്ത കുറഞ്ഞ ആൽക്കഹോൾ ഉളള മദ്യം വിപണിയിലേക്കെത്താൻ തയ്യാറെടുക്കുന്നത്. പയ്യാവൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഉൽപ്പാദിപ്പിക്കുന്ന കുറഞ്ഞ ആൽക്കഹോൾ ഉള്ള കശുമാങ്ങ മദ്യത്തിന് നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ അനുമതി ലഭിച്ചുകഴിഞ്ഞു.കണ്ണൂരിലെ പയ്യാവൂരിലും പരിസര പ്രദേശങ്ങളിലും കശുമാവ് കൃഷി വ്യാപകമാണ്. സമൃദ്ധമായ കശുമാങ്ങ കൃഷി പ്രയോജനപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ 2016 ലാണ് സഹകരണ സംഘം ഈ ആശയവുമായി സംസ്ഥാന സർക്കാരിനെ സമീപിക്കുന്നത്. 2022ൽ സർക്കാർ പദ്ധതി അംഗീകരിച്ചിരുന്നു. ഇപ്പോൾ നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ അനുമതി കൂടി ലഭിച്ചതോടെ തുടർനടപടികൾക്ക് തയ്യാറെടുക്കുകയാണ് പയ്യാവൂർ സഹകരണ സംഘം.
കൂടാതെ ഡിസ്റ്റിലറിക്കായി കാഞ്ഞിരക്കൊല്ലിയിൽ നാല് ഏക്കർ ഭൂമി സഹകരണ സംഘം കണ്ടെത്തുകയും ചെയ്തു. പ്രാദേശിക കർഷകരെ ഒരുമിച്ച് കൊണ്ടുവന്ന് പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഒരു ലിറ്റർ ഫെനിയുടെ ഉൽപാദനച്ചെലവ് ഏകദേശം 200-250 രൂപയാകുമെന്നാണ് കണക്കാക്കുന്നത്. 100 ശതമാനം എക്‌സൈസ് നികുതി ഏർപ്പെടുത്തിയാൽ, 500-600 രൂപയ്ക്കിടയിൽ ഫെനി വിൽപ്പനയ്ക്ക് എത്തിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം കണ്ണൂർ ഫെനി എന്നാണ് പേര് തീരുമാനിച്ചതെങ്കിലും ഫെനി എന്ന വാക്ക് ഗോവയിലുള്ളതിനാൽ സാങ്കേതിക തടസമുണ്ടാക്കുമെന്ന് പയ്യാവൂർ സഹകരണ ബാങ്ക് പ്രസിഡന്റ് ടി.എം. ജോഷി പറഞ്ഞു.