പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ പൂമരുതിക്കുഴിയിൽ വളർത്തുനായയെ പിന്തുടർന്ന് പുലി വീട്ടിലേക്ക് ഓടിക്കയറി. തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് 3.30 ഓടെയായിരുന്നു സംഭവം. പൊന്മേലിൽ രേഷ്മയുടെ വീട്ടിലേക്കാണ് പുലി ഓടിക്കയറിയത്. സ്ഥലത്ത് കണ്ടെത്തിയ കാൽപ്പാടുകൾ പുലിയുടേതെന്ന് വനം വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
വീട്ടിനുള്ളിൽ കൈക്കുഞ്ഞുമായി യുവതി ഇരുന്ന മുറിയിലേക്കു നായ കയറുന്നതു കുടുംബാംഗങ്ങൾ കണ്ടിരുന്നു. തുടർന്നു വീട്ടുകാർ പെട്ടെന്നു വാതിലടച്ചതിനാൽ അപകടമൊഴിവായി. പിന്നാലെ കതക് മാന്തി തുറക്കാൻ ശ്രമിച്ച ശേഷം പുലി പുറത്തേക്ക് ഓടിപ്പോകുകയും ചെയ്തുവെന്ന് വീട്ടുകാർ പറഞ്ഞു.
അതേസമയം കൂടുവെച്ച് പുലിയെ പിടിക്കാനാണ് നിലവിലെ ആലോചന. രണ്ടുവർഷത്തിനിടെ മേഖലയിൽ കൂടുവെച്ച് രണ്ട് പുലികളെ പിടികൂടിയിരുന്നു. കലഞ്ഞൂർ നാലാം വാർഡ് പാക്കണ്ടമെന്ന സ്ഥലത്ത് ഇന്നലെ പുലർച്ചെ പുലി ഇറങ്ങി കോഴിയെ പിടിക്കുന്ന സിസിടിവി ദൃശ്യവും പുറത്തുവന്നിട്ടുണ്ട്.
.