ന്യൂഡൽഹി: പ്രായപൂർത്തിയോടടുത്ത കൗമാരക്കാർക്ക് പരസ്പര സമ്മതത്തോടെ ശാരീരിക ബന്ധത്തിലേർപ്പെടാൻ സ്വാതന്ത്ര്യം ഉണ്ടാകണമെന്നു ഡൽഹി ഹൈക്കോടതി. ഇവയെ പോക്സോ പ്രകാരം കുറ്റകരമാക്കുന്നതു ശരിയല്ലെന്നും ജസ്റ്റിസ് ജസ്മീത് സിങ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. കൗമാര പ്രണയത്തെ അംഗീകരിക്കാൻ നിയമം രൂപപ്പെടണമെന്നും ഉത്തരവിൽ വ്യക്തമാക്കി.
ഡൽഹി സ്വദേശിയായ പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ കുറ്റാരോപിതനായ യുവാവിനെ മോചിപ്പിച്ച വിചാരണക്കോടതി വിധി ശരിവച്ചാണു ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. ഈ കേസിൽ യുവാവുമായി താൻ പ്രണയത്തിലായിരുന്നുവെന്നും പരസ്പരസമ്മതത്തോടെയാണു ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതെന്നും പെൺകുട്ടി മൊഴി നൽകി.
അതേസമയം പരാതി നൽകുന്ന സമയത്തു പെൺകുട്ടിക്കു 18 വയസ് പൂർത്തിയായിരുന്നില്ല. ആൺകുട്ടിക്കു 18നു മുകളിലായിരുന്നു പ്രായം. ബന്ധങ്ങളെ ക്രിമിനൽ കുറ്റമാക്കുന്നതിനു പകരം ചൂഷണവും ദുരുപയോഗവും തടയുന്നതിനാണു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടു. പരസ്പര ബന്ധത്തോടെയുള്ള ലൈംഗികബന്ധം കുറ്റകരമാക്കാനല്ല പോക്സോ നിയമമെന്നും ലൈംഗിക അതിക്രമങ്ങൾ നേരിടാൻ വേണ്ടിയാണ് അതുപയോഗിക്കേണ്ടതെന്നും കഴിഞ്ഞ വർഷം കർണാടക ഹൈക്കോടതിയും നിരീക്ഷിച്ചിരുന്നു.