ന്യൂഡൽഹി: ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ ലഹരിക്കടത്ത് കൈകാര്യം ചെയ്യുന്ന ഖുസ്‌നുമ അൻസാരി എന്നറിയപ്പെടുന്ന നേഹയെ ഡൽഹി പോലീസ് സ്‌പെഷ്യൽ സെൽ കൗണ്ടർ ഇന്റലിജൻസ് അറസ്റ്റ് ചെയ്തു. മാഡം സെഹർ എന്നാണ് പൊലീസുകാര്‍ നേഹയെ വിശേഷിപ്പിക്കുന്നത്. സംഘത്തിലെ പ്രധാനിയും ആയുധ വിതരണക്കാരനുമായ ബോബി കബൂത്തറിന്റെ പങ്കാളിയാണ് നേഹ. ഇദ്ദേഹത്തെയും മറ്റ് രണ്ട് പേരെയും ഒപ്പം കസ്റ്റഡിയിലെടുത്തു. ലോറൻസ് ബിഷ്‌ണോയി, ഹാഷിം ബാബാ സംഘങ്ങളുടെ പ്രധാന ലോജിസ്റ്റിക്‌സ് കണ്ണിയായി പ്രവർത്തിച്ചിരുന്നയാളാണ് ബോബി കബൂത്തർ. യഥാർഥ പേര് മഹ്ഫൂസ് എന്നാണ്.
ഐഎസ്ഐയുമായി ബന്ധമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ അനധികൃത ആയുധ വ്യാപാരിയായി അറിയപ്പെടുന്ന സലിം പിസ്റ്റലിൽ നിന്ന് ഇയാൾ ഉയർന്ന നിലവാരമുള്ള തോക്കുകൾ വാങ്ങിയതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. സിദ്ദു മൂസെവാലയെ വെടിവെച്ച സംഭവമടക്കം നിരവധി കൊലപാതകങ്ങൾക്കും മറ്റും ഈ ആയുധങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. ബിഷ്‌ണോയി സംഘത്തിനുള്ളിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിക്കുന്നതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
വടക്കുകിഴക്കൻ ഡൽഹിയിൽ നേഹ ഒരു ബ്യൂട്ടി പാർലർ നടത്തിയിരുന്നു. എന്നാൽ, ഈ സ്ഥാപനം അവരുടെ സംഘത്തിന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ മറച്ചുവെക്കാനും മയക്കുമരുന്ന് വിതരണ ശൃംഖലയെ നിയന്ത്രിക്കാനുമുള്ള ഒരു മറ മാത്രമായിരുന്നുവെന്ന് പോലീസ് പറയുന്നു.














































