കുവൈത്ത്: അബദ്ധത്തിൽ കുവൈത്തിലെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ മൂന്ന് അമേരിക്കൻ എഫ്-15 സ്ട്രൈക്ക് ഈഗിൾ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടു. ‘ഫ്രണ്ട്ലി ഫയർ’ എന്ന് യുഎസ് വിശേഷിപ്പിച്ച ഈ സംഭവത്തിൽ വിമാനങ്ങളിലുണ്ടായിരുന്ന ആറ് സൈനികരും സുരക്ഷിതമായി പുറത്തേക്ക് ചാടിയതായും അവരുടെ നില തൃപ്തികരമാണെന്നും യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ ചെറുക്കാൻ അതീവ ജാഗ്രത പുലർത്തുന്നതിനിടെയാണ് ഈ വലിയ പിഴവ് സംഭവിച്ചത്.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ, സുരക്ഷിതമായി നിലത്തിറങ്ങിയ ഒരു അമേരിക്കൻ പൈലറ്റിനോട് കുവൈത്ത് പൗരൻ സുഖവിവരങ്ങൾ ചോദിക്കുന്നതും സഹായിക്കുന്നതിന് പൈലറ്റ് നന്ദി പറയുന്നതും കാണാം. കുവൈത്തിലെ അലി അൽ സലേം എയർ ബേസിന് ഏകദേശം പത്ത് കിലോമീറ്റർ അകലെയാണ് വിമാനം തകർന്നു വീണത്.
ശത്രുവിമാനങ്ങളെയും മിത്രവിമാനങ്ങളെയും തിരിച്ചറിയാൻ സഹായിക്കുന്ന റഡാർ സംവിധാനങ്ങളുള്ള യുഎസ് നിർമ്മിത പേട്രിയറ്റ് മിസൈൽ ബാറ്ററികളാണ് കുവൈത്ത് ഉപയോഗിക്കുന്നത്. എങ്കിലും യുദ്ധസമാനമായ സാഹചര്യത്തിൽ വിമാനങ്ങളെ തിരിച്ചറിയുന്നതിൽ പരാജയപ്പെട്ടതാണ് അപകടത്തിന് കാരണമായത്. തകർന്നു വീണ വിമാനത്തിന്റെ അവശിഷ്ടങ്ങൾ മിനാ അൽ അഹ്മദി റിഫൈനറിക്കുള്ളിൽ വീഴുകയും അവിടെയുണ്ടായിരുന്ന രണ്ട് തൊഴിലാളികൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

















































