തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ നടിയെ ആക്രമിച്ച കേസിൽ കുറ്റാരോപിതനായ ദിലീപിന്റെ സിനിമഈ പറക്കുംതളിക പ്രദർശിപ്പിച്ചതിന്റെ പേരിൽ തർക്കവും പ്രതിഷേധവും. തിരുവനന്തപുരം തൊട്ടിൽപ്പാലം കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിൽ ശനിയാഴ്ച വൈകിട്ടാണ് സംഭവം. ബസ്സിൽ കുടുംബസമേതം സഞ്ചരിച്ച പത്തനംതിട്ട സ്വദേശിനിയാണ് പ്രതിഷേധവുമായെത്തിയത്. ഈ വഷളന്റെ സിനിമ പ്രദർശിപ്പിക്കാൻ പാടില്ലെന്നായിരുന്നു യാത്രക്കാരിയുടെ നിലപാട്.
രശ്മി ആർ. ശേഖർ എന്ന യുവതിയാണ് സിനിമയ്‌ക്കെതിരേ ബസ്സിൽ ആദ്യം പ്രതിഷേധമുയർത്തിയത്. ബസ് യാത്ര പുറപ്പെട്ട വേളയിൽത്തന്നെ ദിലീപ് നായകനായ ‘പറക്കുംതളിക’ എന്ന സിനിമ പ്രദർശിപ്പിച്ചു. ഇതോടെ ഈ വഷളന്റെ സിനിമയാണല്ലോ പ്രദർശിപ്പിക്കുന്നതെന്ന് രശ്മിയുടെ മകൻ ആദ്യം അഭിപ്രായപ്പെട്ടു. ഇതോടെ രശ്മി കണ്ടക്ടറോട് പറഞ്ഞ് സിനിമ ഒഴിവാക്കാനോ, അല്ലെങ്കിൽ മറ്റേതെങ്കിലും സിനിമ പ്രദർശിപ്പിക്കാനോ ആവശ്യപ്പെട്ടു.
ആദ്യഘട്ടത്തിൽ കണ്ടക്ടർ ആവശ്യം നിരാകരിച്ചു. പകരം അടുത്ത സ്റ്റോപ്പായ വട്ടപ്പാറയിലേക്ക് ടിക്കറ്റ് നൽകി അവിടെ ഇറങ്ങാൻ യുവതിയോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ അടൂരിലേക്ക് യുവതിക്ക് പോവേണ്ടിയിരുന്നത്. ബസിലുള്ള യാത്രക്കാരിൽ ഭൂരിഭാഗം പേരും ദിലീപിന്റെ ചിത്രം വേണ്ട എന്ന നിലപാട് സ്വീകരിച്ചതോടെ കണ്ടക്ടർക്ക് പ്രദർശനം ഒഴിവാക്കേണ്ടി വന്നു. അതേസമയം കുറ്റവിമുക്തനായ സാഹചര്യത്തിൽ ദിലീപ് ചിത്രം വയ്ക്കുന്നതിൽ തെറ്റില്ലെന്ന് അഭിപ്രായപ്പെട്ടവരും ബസിലുണ്ടായിരുന്നു. എന്നാൽ മേൽകോടതിയുണ്ടെന്നായിരുന്നു യുവതിയുടെ മറിപടി.


















































