കോഴിക്കോട്: കോഴിക്കോട് ബാങ്ക് ജീവനക്കാരനിൽ നിന്നു 40 രൂപ തട്ടിയെടുത്ത സംഭവത്തിൽ പ്രതിക്കായി തിരച്ചിൽ ഊർജിതം. പന്തീരങ്കാവ് മാങ്കാവ് റോഡിൽ വച്ച് ഇസാഫ് ബാങ്കിലെ സ്റ്റാഫായ അരവിന്ദിൽ നിന്നാണ് 40 ലക്ഷം രൂപ തട്ടിയെടുത്തത്. സംഭവത്തിൽ പ്രതിയെന്നു സംശയിക്കുന്ന പന്തീരങ്കാവ് സ്വദേശി ഷിബിൻ ലാലിനായി അന്വേഷണം പോലീസ് ഊർജ്ജിതമാക്കി. പ്രതിയെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചു വരികയാണ്.
ഒരു സ്വകാര്യധനകാര്യ സ്ഥാപനത്തിൽ പണയം വച്ച സ്വർണം ടേക്ക് ഓവർ ചെയ്യാനെന്ന് പറഞ്ഞാണ് ഇസാഫ് ബാങ്ക് ഉദ്യോഗസ്ഥനായ അരവിന്ദിനെ ഇവിടേക്കു വിളിച്ച് വരുത്തിയത്. ഇതിനായി 40 ലക്ഷം രൂപയടങ്ങുന്ന ബാഗുമായി പന്തീരാങ്കാവിലെത്തിയ അരവിന്ദനോട് സ്വർണം ടെയ്ക്ക് ഓവർ ചെയ്യണമെന്ന് പറഞ്ഞ് വിളിച്ച ആൾ അല്പം കൂടി മുൻപിലേക്ക് നടക്കാൻ പറയുകയായിരുന്നു. തുടർന്ന് മാങ്കാവ് റോഡിലേക്ക് സ്‌കൂട്ടറിൽ ഹെൽമറ്റും റെയിൻകോട്ടും ധരിച്ചെത്തിയ ഷിബിൻ ലാൽ 40 ലക്ഷം രൂപയടങ്ങിയ ബാഗ് അരവിന്ദിൽ നിന്നും തട്ടിയെടുക്കുകയായിരുന്നു.
സംഭവത്തിൽ പ്രതികരണവുമായി അരവിന്ദ് സ്വർണം ടെയ്ക്ക് ഓവർ ചെയ്യാനിരുന്ന ധനകാര്യ സ്ഥാപന ഉടമയെത്തി. വലിയ തുകയ്ക്കുള്ള സ്വർണ്ണപ്പണയം തങ്ങൾ സ്വീകരിക്കാറില്ലെന്ന് സ്വകാര്യ ബാങ്ക് ഉടമയായ ചന്ദ്രശേഖരൻ നായർ പറയുന്നത്. ഇന്നലെ രണ്ട് ബാങ്ക് ഉദ്യോഗസ്ഥർ ധനകാര്യ സ്ഥാപനത്തിലെത്തി ഇക്കാര്യം അന്വേഷിച്ചപ്പോൾ അവരോട് വസ്തുത വ്യക്തമാക്കിയിരുന്നതാണെന്നും ചന്ദ്രശേഖരൻ നായർ പറഞ്ഞു. ഇസാഫ് ബാങ്ക് നേരിട്ടെത്തി ഇക്കാര്യം അന്വേഷിച്ചിരുന്നുവെങ്കിൽ ഇത്തരത്തിൽ കബളിപ്പിക്കപ്പെടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം അരവിന്ദിൽ നിന്നും പണം തട്ടിയെടുത്ത പ്രതി ഷിബിൻലാൽ നാലു വർഷങ്ങൾക്കു മുമ്പ് തങ്ങളുടെ സ്ഥാപനത്തിൽ സ്വർണ്ണം പണയം വെച്ചിട്ടുണ്ടെന്നും നിലവിൽ ഇടപാടുകൾ ഇല്ലെന്നും ചന്ദ്രശേഖരൻ നായർ വ്യക്തമാക്കുന്നു.