കൊച്ചി: കോതമംഗലം മാതിരപ്പള്ളി മേലേത്തുമാലിൽ അൻസിലിന്റെ (38) മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പോലീസ്. സംഭവത്തിൽ അൻസിലിനെ കൊലപ്പെടുത്തിയത് പെൺസുഹൃത്ത് മാലിപ്പാറ മുത്തംകുഴി ഇടയത്തുകുടി അഥീന (30) തന്നെയെന്ന് പോലീസ് കണ്ടെത്തി. തുടർന്ന് ഇവരെ കൊലക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. അൻസിലിന്റെ മരണത്തിന് പിന്നാലെതന്നെ അഥീനയെ കോതമംഗലം പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
അതേസമയം മരിച്ച അൻസിലിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം മാതിരപ്പിള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. അൻസിലിനെ ഒഴിവാക്കാനായി അഥീന കളനാശിനി നൽകി കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് നിഗമനം. ഇതു ചേലാടുള്ള ഒരു കടയിൽ നിന്നാണ് വാങ്ങിയതെന്നും വ്യക്തമായിട്ടുണ്ട്. എന്നാൽ ഇത് എന്തിൽ കലക്കിയാണ് അൻസിലിന് നൽകിയതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ വ്യക്തമാകൂവെന്നു പോലീസ് പറയുന്നു.
അൻസിൽ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ അൻസിലും അഥീനയും തമ്മിൽ കുറേക്കാലമായി അടുപ്പത്തിലായിരുന്നു. ടിപ്പർ ഡ്രൈവറായ അൻസിലും അഥീനയും തമ്മിൽ പലപ്പോഴും സാമ്പത്തിക ഇടപാടിനെ ചൊല്ലി പലപ്പോഴും വഴക്ക് ഉണ്ടാകാറുണ്ടായിരുന്നു. രണ്ടു മാസം മുൻപ് അൻസിൽ മർദിച്ചതായി കാണിച്ച് കോതമംഗലം പോലീസിൽ ഇവർ പരാതി നൽകിയിരുന്നു. ഈ കേസ് രണ്ടാഴ്ച മുൻപാണ് അഥീന പിൻവലിച്ചത്. എന്നാൽ അൻസിലുമായി കഴിഞ്ഞ ചൊവ്വാഴ്ച്ച പണത്തെക്കുറിച്ച് വീണ്ടും വഴക്കി. തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നു പോലീസിനു യുവതി മൊഴി നൽകിയിട്ടുണ്ട്.
അതേസമയം വിഷം അകത്തുചെന്നു ഗുരുതരാവസ്ഥയിലായ അൻസിൽ വ്യാഴാഴ്ച രാത്രി ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണു മരിച്ചത്. ബുധനാഴ്ച പുലർച്ചെ നാലിന് അഥീന ഒറ്റയ്ക്കു താമസിക്കുന്ന വീട്ടിൽവച്ചാണു സംഭവം. വിഷം അകത്തു ചെന്നെന്ന് അൻസിൽ സുഹൃത്തിനെയും പോലീസിനെയും മരിക്കുന്നതിനു മുൻപ് അറിയിച്ചിരുന്നു.
ഇതിനിടെ അൻസിലിന്റെ വീട്ടുകാരെ അഥീനതന്നെയാണ് വിവരം അറിയിച്ചത്. ആത്മഹത്യശ്രമം എന്നായിരുന്നു അഥീന പോലീസിനോടും വീട്ടുകാരോടും പറഞ്ഞത്. തുടർന്നു പോലീസ് ബന്ധുക്കളെ അറിയിച്ച് ആംബുലൻസ് വരുത്തി അൻസിലിനെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. ആംബുലൻസിൽ വച്ചു അഥീനയാണു വിഷം നൽകിയതെന്നു അൻസിൽ പോലീസിനോടും ബന്ധുവിനോടും പറഞ്ഞിരുന്നു.
അതേസമയം ഒരു മാസം മുൻപു മറ്റൊരു യുവാവ് വീട്ടിൽ അതിക്രമിച്ചു കയറി അഥീനയെ മർദിക്കുകയും വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തതിന് കേസുണ്ടായിരുന്നു. ഈ കേസിൽ പിന്നീട് യുവാവ് അറസ്റ്റിലായിരുന്നു. ഇതിനെ ചൊല്ലിയും അൻസിലും അഥീനയും പരസ്പരം വഴക്കുണ്ടാക്കിയിരുന്നു. കൃത്യത്തിൽ അഥീനയ്ക്കു പുറമേ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. കോതമംഗലം എസ്എച്ച്ഒ പിടി ബിജോയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.