തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അടിയന്തര ആൻജിഗ്രാം നിർദേശിച്ച രോഗിയെ 5 ദിവസമായിട്ടും തിരിഞ്ഞുനോക്കിയില്ല, ഇതോടെ താൻ അനുഭവിക്കുന്ന ദുരിതത്തിന്റെ നിജസ്ഥിതി സുഹൃത്തിനു ശബ്ദ സന്ദേശമായി അറിയിച്ചു. പിന്നാലെ മരണവും തേടിയെത്തി. കൊല്ലം പന്മന സ്വദേശിയായ വേണുവാണ് താൻ നേരിട്ട ദുരനുഭവം സുഹൃത്തിന് ശബ്ദ സന്ദേശമായി അയച്ചുനൽകിയത്. ആൻജിയോഗ്രാം ചെയ്യുന്നതിനായായിരുന്നു വേണു തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയത്. എന്നാൽ ആരും തിരിഞ്ഞുനോക്കിയില്ലെന്ന് വേണു ശബ്ദസന്ദേശത്തിൽ പറയുന്നുണ്ട്.
കടുത്ത നെഞ്ചുവേദനയെ തുടർന്ന് ചവറ പ്രാഥമിക ആശുപത്രിയിലായിരുന്നു വേണു ആദ്യം ചികിത്സ തേടിയത്. പിന്നാലെ ജില്ലാ ആശുപത്രിയിലും ചികിത്സ തേടി. അടിയന്തരമായി ആൻജിയോഗ്രാം ചെയ്യണമെന്നായിരുന്നു ജില്ലാ ആശുപത്രിയിൽ നിന്ന് അറിയിച്ചത്. തുടർന്ന് ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഇദ്ദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയെത്തി. ഇന്നലെ രാത്രിയായിരുന്നു വേണു മരിക്കുന്നത്. സുഹൃത്തിന് ശബ്ദസന്ദേശം അയച്ച് മണിക്കൂറുകൾക്കുള്ളിൽ അദ്ദേഹം മരിക്കുകയും ചെയ്തു. തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെ ഗുരുതര ആരോപണങ്ങളാണ് വേണു സുഹൃത്തിന് അയച്ച ശബ്ദ സന്ദേശത്തിൽ ഉന്നയിച്ചത്.
വേണുവിന്റെ ശബ്ദ സന്ദേശം ഇങ്ങനെ- ആശുപത്രിയിൽ എന്തെങ്കിലും കാര്യത്തെപ്പറ്റി ആരോടെങ്കിലും ചോദിച്ചാൽ ഒരക്ഷരം മിണ്ടില്ല. നായയെ നോക്കുന്ന കണ്ണുകൊണ്ട് പോലും അവർ തിരിഞ്ഞുനോക്കില്ല. മറുപടി പറയില്ല. കൈക്കൂലിയുടെ കേന്ദ്രമാണിത്. എമർജൻസി ആൻജിഗ്രാം ചെയ്യാൻ വെള്ളിയാഴ്ച ഞാൻ ഇവിടെ എത്തിയതാണ്. അഞ്ച് ദിവസമായിട്ടും തിരിഞ്ഞുനോക്കിയില്ല. റൗണ്ട്‌സിനിടെ പരിശോധിക്കാൻ വന്ന ഡോക്ടറോട് എപ്പോൾ ശസ്ത്രക്രിയ നടത്തുമെന്ന് ചോദിച്ചിരുന്നു. അവർക്ക് ഇതേപ്പറ്റി യാതൊരു ധാരണയുമില്ല. കൈക്കൂലിക്ക് വേണ്ടിയാണോ ഇങ്ങനെ ചെയ്യുന്നതെന്ന് അറിയില്ല. സാധാരണക്കാരുടെ ആശ്രയമാകേണ്ടതാണ് മെഡിക്കൽ കോളേജുകൾ. എന്നാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് രോഗികളുടെ ശാപംപേറുന്ന പറുദീസയാണ്. എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ പുറംലോകത്തെ അറിയിക്കണം…















































