കണ്ണൂർ: സ്കൂൾ സമയ മാറ്റ തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്നും ഹൈക്കോടതി നിർദേശപ്രകാരമാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തതെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇത് സംബന്ധിച്ച കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ആരുമായും ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി പറഞ്ഞു.
സർവകലാശാലയിലെ ഭരണ സ്തംഭനത്തിന് കാരണം ഗവർണർ ആണ്. ഹൈക്കോടതി വിധിയിലൂടെ തിരിച്ചടി നേരിട്ട ഗവർണർ മാറിനിൽക്കണം. ഗവർണർ നിയമിച്ചവർ എടുത്ത തീരുമാനങ്ങൾ പുന:പരിശോധിക്കപ്പെടണം. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഇവരുടെ ശമ്പളം തിരിച്ചു പിടിക്കുന്ന കാര്യം പരിഗണിക്കണമെന്നും മന്ത്രി പറഞ്ഞു. സർവകലാശാലയിൽ അധികാരം സിൻഡിക്കേറ്റിനാണ്. ഇത് മനസിലായിട്ടും സർവകലാശാലകളെ കാവിവത്‌കരിക്കാനുള്ള നടപടികൾ ആണ് ഗവർണർ കൈക്കൊണ്ടതെന്നും മന്ത്രി വിമർശിച്ചു.
അതുപോലെ സ്‌കൂളുകളിൽ കാല് കഴുകൽ പോലുള്ള ദുരാചാരങ്ങൾ അനുവദിക്കില്ല. ആധുനിക കേരളത്തിൽ നടക്കാൻ പാടില്ലാത്ത സംഭവമാണ് ഉണ്ടായിട്ടുള്ളത്. ഇക്കാര്യം പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ അന്വേഷിക്കുകയാണ്. വിദ്യാഭ്യാസ അവകാശനിയമത്തിന്റെ വകുപ്പ് 17(1) പ്രകാരം ഇത്തരം നടപടികൾ മെന്റൽ ഹരാസ്‌മെന്റിന്റെ പരിധിയിൽ വരും. ഇത്തരം കാര്യങ്ങൾ ചെയ്യിക്കുന്നവർ സർവ്വീസ് റൂൾ പ്രകാരം ശിക്ഷാ നടപടികൾ നേരിടേണ്ടിവരുമെന്നും മന്ത്രി അറിയിച്ചു.