തിരുവനന്തപുരം: ഓണക്കാലത്തെ തിരുവോണം ഒഴിച്ചുള്ള 12 ദിവസംകൊണ്ട് മലയാളി കുടിച്ചുവറ്റിച്ചത് 920.74 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 9.34 ശതമാനത്തിന്റെ വർധനവാണ് മദ്യ വിൽപനയിലുണ്ടായത്. കഴിഞ്ഞ വർഷം ഓണക്കാലത്തെ 824.07 കോടി രൂപയുടെ വിൽപനയാണ് നടന്നത്. അത്തം മുതൽ മൂന്നാം ഓണം വരെയുള്ള ദിവസത്തെ കണക്കാണ് ഇപ്പോൾ പുറത്തുവന്നത്.
അതേസമയം അവിട്ടം ദിനമായ ശനിയാഴ്ച മാത്രം വിറ്റത് 94.36 കോടിയുടെ മദ്യമാണ്. കഴിഞ്ഞ വർഷത്തെ അവിട്ടം ദിനത്തിൽ ഇത് 65.25 കോടിയായിരുന്നു. ഒന്നാം ഓണത്തിനായിരുന്നു റെക്കോർഡ് വിൽപന. ഒറ്റ ദിവസം കൊണ്ട് സംസ്ഥാനത്ത് 137.64 കോടിയുടെ മദ്യം വിറ്റു. കഴിഞ്ഞ തവണ ഇത് 126.01 കോടിയായിരുന്നു. ഓണത്തിന്റെ ആദ്യ ദിവസങ്ങളിൽ കഴിഞ്ഞ പ്രാവശ്യത്തേക്കാൾ കുറവായിരുന്നു വിൽപനയെങ്കിലും പിന്നീടങ്ങോട്ട് വെള്ളമടിക്കാരുടെ തള്ളിക്കയറ്റമായിരുന്നു. ആദ്യത്തെ ആറു ദിവസം 426.8 കോടിയുടെ മദ്യം വിറ്റപ്പോൾ തുടർന്നുള്ള അഞ്ചു ദിവസങ്ങളിൽ 500 കോടിക്കടുത്താണ് വിൽപന നടന്നത്. 29, 30 തീയതികളിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കനത്ത വിൽപനയുണ്ടായി. 30 ശതമാനം കൂടുതൽ വിൽപന രണ്ടു ദിവസവുമുണ്ടായി.