തിരുവനന്തപുരം: ആനക്കൊമ്പ് കത്തിക്കുന്നതിൽ വിപണന സാധ്യത പരിശോധിച്ച് സംസ്ഥാന സർക്കാർ. കത്തിച്ച ശേഷമുള്ള ചാരത്തിന്റെ വിപണ സാധ്യതയാണ് പരിശോധിക്കുന്നത്. ചാരം ആവശ്യപ്പെട്ട് ഔഷധ കമ്പനികൾ സമീപിച്ചതായി വനംമന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരത്തുക മാർച്ചോടെ കൊടുത്തുതീർക്കും എന്നും മന്ത്രി വ്യക്തമാക്കി.
‘വനം വകുപ്പിന്റെ കൈവശം 260 കോടി രൂപയുടെ ആനക്കൊമ്പുകളാണ് ഉള്ളത്. ചർച്ച ചെയ്തശേഷം അന്തിമ തീരുമാനം എടുക്കും.’ മന്ത്രി വ്യക്തമാക്കി. ‘വന്യജീവി ആക്രമത്തിൽ മരണപ്പെടുന്നവരുടെ എണ്ണം കുറച്ചുകൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്. പാമ്പുകടിയേറ്റ് മരിക്കുന്നവരുടെ എണ്ണവും കുറഞ്ഞുവരികയാണ്. മാർച്ച് 31 ആകുമ്പോഴേക്കും എല്ലാ നഷ്ടപരിഹാരത്തുകയും നൽകും.’ അദ്ദേഹം പറഞ്ഞു.
‘എല്ലാ രേഖകളും ഹാജരാക്കുന്നവർക്കാണ് നഷ്ടപരിഹാരത്തുക ലഭിക്കുക. 72 കോടി നഷ്ടപരിഹാരമായി നൽകി. 731.75 കോടി വിവിധ പദ്ധതികൾക്കായി ചെലവഴിച്ചു. വന്യജീവി അക്രമത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നില്ല എന്നായിരുന്നു ആരോപണം. ഇന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ കുറിച്ചുള്ള പരാതികൾ കുറഞ്ഞിരിക്കുന്നു.’ അദ്ദേഹം പറഞ്ഞു.













































