കട്ടപ്പന (ഇടുക്കി): വർഷങ്ങൾക്ക് മുൻപ് നഷ്ടപ്പെട്ട സ്വർണവും പണവും ഉടമയെ തിരികെ ഏല്പിച്ച് മാതൃകയാകുകയാണ് കട്ടപ്പന വെള്ളയാംകുടി സ്വദേശി മരോട്ടിശ്ശേരിൽ ബാബു. എട്ടുവർഷം മുമ്പാണ് വെള്ളയാംകുടി കൈനിക്കുന്നേൽ ജിജോ എന്ന അധ്യാപകൻ സമീപവാസിയായ മരോട്ടിശ്ശേരിയിൽ ബാബുവിന് സ്റ്റീൽ അലമാര സൗജന്യമായി നൽകിയത്.
11 വർഷം മുമ്പ് അപകടത്തെത്തുടർന്ന് മരണമടഞ്ഞ ജിജോയുടെ അമ്മ ഉപയോഗിച്ചുകൊണ്ടിരുന്ന അലമാരയാണ് സമീപവാസിയായ ബാബുവിന് സൗജന്യമായി നൽകിയത്. അലമാര പഴക്കംചെന്നതിനേത്തുടർന്ന് ഇതിനുള്ളിലെ ഡ്രോ അടയ്ക്കാനും തുറക്കാനും ബുദ്ധിമുട്ടായി. ഇതേത്തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച ബാബു അലമാരയുടെ ഡ്രോ അഴിച്ചെടുത്തപ്പോഴാണ് പഴ്സിനുള്ളിലായി സൂക്ഷിച്ചിരുന്ന സ്വർണവും പണവും കണ്ടത്.
സ്വർണക്കൊന്തയും മാലയും വളയും കമ്മലും ഉൾപ്പെടെ ഏഴുപവനോളം സ്വർണവും ഏഴായിരത്തിയഞ്ഞൂറ് രൂപയുടെ പിൻവലിക്കപ്പെട്ട നോട്ടുകളുമാണ് അലമാരയിലുണ്ടായിരുന്നത്. ഇക്കാര്യം ജിജോയെ അറിയിക്കുകയും വാർഡ് കൗൺസിലർ ബീനാ സിബിയുടെ സാന്നിധ്യത്തിൽ മുതൽ കൈമാറുകയും ചെയ്തു. സാമ്പത്തികബാധ്യത മൂലം കിടപ്പാടം വിറ്റ് വാടകവീട്ടിൽ കഴിയുന്ന ബാബുവിന്റെ മനസ്സ് സ്വർണത്തെക്കാൾ വിലയേറിയതാണെന്ന വലിയ സന്ദേശം പകരുന്നു.
















































