കോഴിക്കോട്: ഇന്ത്യയില്‍ മുസ്‌ലിംകള്‍ സുരക്ഷിതരാണെന്ന കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ പ്രസ്താവന തെറ്റാണെന്ന് കേരള നദ്‍വത്തുൽ മുജാഹിദീൻ (കെഎൻഎം) സംസ്ഥാന വൈസ് പ്രസിഡന്റ് ഹുസൈൻ മടവൂർ. പ്രധാനമന്ത്രിയെ കാണാനോ ഭാവി ആവശ്യങ്ങൾക്കോ ആയി അങ്ങനെ പറയരുത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മുസ്‌ലിംകളും മറ്റ് ന്യൂനപക്ഷങ്ങളും ദലിതരും വലിയ പ്രയാസങ്ങൾ നേരിടുന്നുണ്ടെന്നും ഹുസൈന്‍ മടവൂര്‍ പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ രണ്ട് വർഷം മുമ്പ് മണിപ്പൂരിൽ നടന്ന കലാപത്തിൽ ക്രൈസ്തവ സഹോദരങ്ങൾ വളരെയധികം പീഡിപ്പിക്കപ്പെട്ടു.
അവിടുത്തെ ആരാധനാലയങ്ങൾ നശിപ്പിക്കപ്പെട്ടു. അസമിലെ മുഖ്യമന്ത്രി തന്നെ ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകളെ പുറത്താക്കണമെന്ന് ആവശ്യപ്പെടുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പള്ളികളും വീടുകളും തകർക്കപ്പെടുന്നു. ഇത്തരം സാഹചര്യങ്ങൾ നിലനിൽക്കുമ്പോൾ നമ്മൾ സുരക്ഷിതരാണെന്ന് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.













































