കൊച്ചി: കളമശേരി പോളിടെക്നിക്കിലെ കഞ്ചാവ് കേസിൽ ലഹരി പണപ്പിരിവ് നടത്തിയ മൂന്നാം വർഷ വിദ്യാർത്ഥിക്കായി തെരച്ചിൽ ഊർജിതം. കൊല്ലം സ്വദേശിയായ ഈ വിദ്യാർഥിയാണ് പണമിടപാട് നടത്തിയതെന്ന് അറസ്റ്റിലായ മൂന്നു പേരും മൊഴി നൽകിയിട്ടുണ്ട്. അതേസമയം ലഹരി എത്തിച്ച് നൽകിയ ഇതര സംസ്ഥാന തൊഴിലാളിയെയും ഉടൻ പിടികൂടും.
കൂടാതെ റിമാൻഡിലുള്ള വിദ്യാർഥി ആകാശിനെ കൂടുതൽ ചോദ്യം ചെയ്യാനായി പോലീസ് നാളെ കസ്റ്റഡി അപേക്ഷ സമർപ്പിക്കും. ആകാശിനെ ചോദ്യം ചെയ്യുന്നതിലൂടെ ക്യാമ്പസ് ഹോസ്റ്റലിൽ ലഹരി ഉപയോഗിക്കുന്ന കൂടുതൽ പേരുടെ വിവരങ്ങൾ ലഭിക്കുമെന്നാണ് പോലീസിൻറെ കണക്കുകൂട്ടൽ.
ഇതിനിടെ, ഇന്നലെ രാത്രി വൈകി കുസാറ്റ് പരിസരത്തെ സ്വകാര്യ ഹോസ്റ്റലുകളിലും പിജി കളിലും പോലീസ് മിന്നൽ പരിശോധന നടത്തി. ഹോസ്റ്റലുകളിൽ നിന്ന് ചെറിയ അളവിൽ കഞ്ചാവ് കണ്ടെത്തിയെന്ന് എസിപി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഒരു വിദ്യാർത്ഥിയെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മദ്യപിച്ച് വാഹനം ഓടിച്ചവരെയും പിടികൂടി.
അതേസമയം, കോഴിക്കോട് കാരന്തൂർ ലഹരി കേസിൽ അറസ്റ്റിലായ ടാൻസാനിയൻ സ്വദേശികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയച്ച മലയാളികളെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കുന്നു. അക്കൗണ്ട് ഉടമകളെ കണ്ടെത്തി ചോദ്യം ചെയ്യാനാണ് തീരുമാനം. ലഹരി ഇടപാടിനു വേണ്ടിയാണു പണം അയച്ചതെന്ന നിഗമനത്തിലാണ് പോലീസ് നടപടി.
റിമാൻഡിലായ ടാൻസാനിയൻ സ്വദേശികൾക്കായി പോലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും. ഇവരെ വിശദമായി ചോദ്യം ചെയ്താൽ കേരളത്തിലേക്ക് ലഹരി വസ്തുക്കൾ എത്തിക്കുന്ന പ്രധാന കണ്ണികളെ കുറിച്ച് വിവരം കിട്ടുമെന്നാണ് പോലീസ് പറയുന്നത്.