തനിക്കു മുംബൈയിൽ ഒരു വാടക വീടുപോലും കിട്ടില്ലെന്ന പാക്കിസ്ഥാനി നടി ബുഷ്റ അൻസാരി നടത്തിയ പ്രസ്താവനയോട് തിരിച്ചടിച്ച് കവിയും ഗാനരചയിതാവുമായ ജാവേദ് അക്തർ. ഹൽഗാം ആക്രമണവുമായി ബന്ധപ്പെട്ട് നസീറുദ്ദീൻ ഷാ ചെയ്തതുപോലെ മിണ്ടാതിരിക്കുകയാണ് ജാവേദ് അക്തർ ചെയ്യേണ്ടിയിരുന്നതെന്നും നടി പറഞ്ഞു. ലലൻടോപ്പിന് നൽകിയ അഭിമുഖത്തിലാണ് ബുഷ്റയ്ക്ക് ജാവേദ് അക്തർ മറുപടി നൽകിയത്.
“ബുഷ്റ അൻസാരി എന്ന പ്രശസ്തയായ ഒരു പാകാ ടിവി നടിയുണ്ട്. ഞാൻ മിണ്ടാതിരിക്കാത്തത് എന്തിനാണെന്ന് അവർ ഒരിക്കൽ ദേഷ്യത്തോടെ ചോദിച്ചു. ഞാൻ നസീറുദ്ദീൻ ഷായെപ്പോലെ മിണ്ടാതിരിക്കണമെന്ന് അവർ പറഞ്ഞു. പക്ഷേ, എന്നോട് അങ്ങനെ പറയാൻ അവരാരാണ്? ഞങ്ങൾ ഇന്ത്യക്കാർക്ക് ഞങ്ങളുടേതായ ആഭ്യന്തര പ്രശ്നങ്ങളുണ്ട്. എന്നാൽ, പുറത്തുനിന്നുള്ള ഒരാൾ ഞങ്ങൾക്കെതിരെ വിരൽ ചൂണ്ടുമ്പോൾ, ഞാൻ ഒരു ഇന്ത്യക്കാരനാണ്, മിണ്ടാതിരിക്കില്ല.”
പിന്നെ തനിക്ക് മുംബൈയിൽ വാടകയ്ക്കുപോലും ഒരു വീട് കിട്ടില്ലെന്ന ബുഷ്റയുടെ പരാമർശത്തിനും ജാവേദ് അക്തർ മറുപടി നൽകി. തങ്ങൾക്കു താമസിക്കാൻ വാടക വീട് കിട്ടാത്തതുകൊണ്ട് താനും ഭാര്യയായ ശബാനാ ആസ്മിയും തെരുവിലാണ് ഉറങ്ങുന്നതെന്നാണ് അദ്ദേഹം പരിഹാസരൂപേണ പറഞ്ഞത്. ഞങ്ങളുടെ നേർക്ക് വിരൽ ചൂണ്ടുന്നതിന് മുൻപ് അവർ സ്വന്തം ചരിത്രം നോക്കണമെന്നും ജാവേദ് അക്തർ പറഞ്ഞു.
അതേസമയം ഗൗരവശാലി മഹാരാഷ്ട്ര മഹോത്സവത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ സംസാരിക്കുന്നതിനിടെ പഹൽഗാമിൽ തീവ്രവാദികൾ 26 വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയതിനെ ജാവേദ് അക്തർ ശക്തമായി അപലപിച്ചിരുന്നു. ഈ കാര്യം നമ്മൾ മറക്കാൻ പാടില്ല, ഇത് നിസ്സാരമായ കാര്യമല്ലെന്നാണ് ജാവേദ് അക്തർ പറഞ്ഞത്. പിന്നീടു ഇതിനെതിരെ ബുഷ്റ അൻസാരി രംഗത്തെത്തുകയായിരുന്നു.