ഗാസ: ഗാസയിൽ പട്ടിണിയും കൊടിയ ദാരിദ്രവും കൊണ്ട് സാധാരണക്കാർക്കു മുൻപിൽ മരണം പടിവാതിൽക്കൽ നിൽക്കുമ്പോഴും വ്യോമാക്രമണം കടുപ്പിച്ച് ഇസ്രയേൽ. ഹമാസിന്റെ ഉന്നത സൈനിക കമാൻഡർ കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം അറിയിച്ചു. വടക്കൻ ഗാസയിൽ നടന്ന വ്യോമാക്രമണത്തിൽ ഹമാസിന്റെ ബുറൈജ് ബറ്റാലിയനിലെ മിലിട്ടറി ഇന്റലിജൻസ് ഡെപ്യൂട്ടി മേധാവി സിം മഹ്‌മൂദ് യൂസഫ് അബു അൽഖിർ കൊല്ലപ്പെട്ടതായാണ് ഐഡിഎഫ് അറിയിച്ചത്.
ഗാസയിലെ തങ്ങളുടെ 90 ശതമാനം സൗകര്യങ്ങളും നശിക്കുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തിട്ടുണ്ടെന്ന് യുഎൻആർഡബ്ല്യു വക്താവ് അദ്‌നാൻ അബു ഹസ്‌ന പറഞ്ഞു. 300ലധികം ഇസ്രയേൽ ആക്രമണത്തിന് ശേഷമാണ് സൗകര്യങ്ങൾക്ക് ഇത്രയധികം കേടുപാടുകൾ സംഭവിച്ചതെന്നും യുഎൻആർഡബ്ല്യു കൂട്ടിച്ചേർത്തു.
അതേപോലെ ഭക്ഷണവും മറ്റു അവശ്യ സാധനങ്ങളുമായി ഗാസയിലേക്കുള്ള പ്രവേശനത്തിനുള്ള അനുമതിക്കായി 6,000 ട്രക്കുകളാണ് കാത്ത് നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗാസയിലെ ഒരു കുടുംബത്തിനും ഇനിയൊരു പലായനം താങ്ങാൻ സാധിക്കില്ലെന്നും ഒരു ചെറിയ ടെന്റ് കെട്ടാനുള്ള സ്ഥലം പോലും ഗാസയിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ, ഗാസയിൽ ഇന്നലെ നടന്ന ഇസ്രയേൽ ആക്രമണങ്ങളിൽ 36 പേരാണ് കൊല്ലപ്പെട്ടത്. 146 പേർക്ക് പരുക്കേറ്റു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പോഷകാഹാരക്കുറവ് മൂലം ഒരു കുട്ടിയുൾപ്പെടെ നാല് പേർ മരിച്ചു. 147 കുട്ടികൾ ഉൾപ്പെടെ പട്ടിണി മൂലം മരിച്ചവരുടെ എണ്ണം 440 ആയി. കൂടാതെ ഗാസ നഗരത്തിൽ നിന്ന് ഏകദേശം 480,000 പേർ പലായനം ചെയ്തതായി ഇസ്രയേൽ സൈന്യം വ്യക്തമാക്കി.