ടെഹ്‌റാൻ: ഇസ്രയേൽ ചാരസംഘടനയായ മൊസാദിനായി ചാരവൃത്തി നടത്തിയെന്ന സംശയത്തെത്തുടർന്ന് ഒട്ടേറെപേരെ തെരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്ത് ഇറാൻ. ഇസ്രയേൽ ഇറാന് നേരേ ആക്രമണം ആരംഭിച്ചതിന് പിന്നാലെയാണ് മൊസാദിനായി ചാരവൃത്തി നടത്തിയെന്ന് സംശയിക്കുന്നവരെ ഇറാൻ അധികൃതർ കൂട്ടത്തോടെ അറസ്റ്റ് ചെയ്തത്.
ഇവരെ കണ്ടെത്താനായി മുഖംമൂടികളോ, കൂളിങ് ഗ്ലാസുകളോ ധരിച്ച അപരിചിതരെയും വലിയ ബാഗുകൾ സഹിതം പിക്കപ്പ് വാഹനങ്ങൾ ഓടിച്ചുപോകുന്നവരെയും കണ്ടാൽ ജാഗ്രത പാലിക്കണമെന്നാണ് രഹസ്യാന്വേഷണ മന്ത്രാലയത്തിന്റെ നിർദേശം. സൈനികത്താവളങ്ങൾ, വ്യവസായിക, ജനവാസമേഖലകൾ എന്നിവയുടെ സമീപത്ത് വീഡിയോ ചിത്രീകരിക്കുന്നവരെക്കുറിച്ച് വിവരങ്ങൾ കൈമാറണമെന്നും നിർദേശമുണ്ട്. മാത്രമല്ല വീടുകളിൽനിന്ന് അസാധാരണ ശബ്ദങ്ങളോ മറ്റോ കേട്ടാൽ വിവരം കൈമാറണമെന്നും പകൽസമയത്തുപോലും കർട്ടനിട്ട് മറച്ച വീടുകളെക്കുറിച്ച് അറിയിക്കണമെന്നും നിർദേശത്തിൽ പറയുന്നു.
അടുത്തിടെ വീട് വാടകയ്ക്ക് നൽകിയവരുടെ വിശദാംശങ്ങൾ എത്രയും പെട്ടെന്ന് പോലീസിന് കൈമാറണമെന്നും അറിയിപ്പ് നൽകിയിട്ടുണ്ട്. അതുപോലെ ഇറാനിലെ തെരുവുകളിൽനിന്ന് ചിത്രം പകർത്താൻ മാധ്യമപ്രവർത്തകർക്ക് പോലും വിലക്കേർപ്പെടുത്തിയതായാണ് സിഎൻഎന്നിന്റെ റിപ്പോർട്ട്. വെള്ളിയാഴ്ച മുതൽ ഇതുവരെ 28 പേരെ ചാരവൃത്തി ആരോപിച്ച് ഇറാൻ അധികൃതർ അറസ്റ്റ് ചെയ്തതായാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ട്.
ഇതിനിടെ, രണ്ടുവർഷം മുൻപ് ചാരവൃത്തിക്കേസിൽ അറസ്റ്റിലായ ഒരാളെ തിങ്കളാഴ്ച രാവിലെ ഇറാൻ തൂക്കിലേറ്റുകയും ചെയ്തു. മൊസാദിനായി ചാരവൃത്തി നടത്തിയ ഇസ്മയിൽ ഫെക്രി എന്നയാളെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. ഇസ്രയേലിനായി ചാരപ്പണി നടത്തിയാൽ എന്താകും സംഭവിക്കുകയെന്ന സന്ദേശം നൽകാനാണ് ഇയാളുടെ ശിക്ഷ പെട്ടെന്ന് നടപ്പാക്കിയതെന്നാണ് മാധ്യമങ്ങളുടെ വിലയിരുത്തൽ.
കൂടാതെ സാമൂഹിക മാധ്യമങ്ങളിൽ സയണിസ്റ്റ് ആശയങ്ങളെയും ഇസ്രയേലിനെയും പിന്തുണയ്ക്കുന്ന പോസ്റ്റുകൾ പങ്കുവെയ്ക്കുന്നവരെയും ഇറാനിൽ വ്യാപകമായി കസ്റ്റഡിയിലെടുക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. സമൂഹത്തിന്റെ മാനസികമായ സുരക്ഷയ്ക്ക് ഭീഷണിയെന്ന് ആരോപിച്ചാണ് ഈ നടപടി. ഇറാനിലെ ആണവകേന്ദ്രം സ്ഥിതിചെയ്യുന്ന ഇസ്ഫഹാൻ മേഖലയിൽനിന്ന് മാത്രം ഇത്തരത്തിൽ 60-ഓളം പേരെ അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുകളിൽ പറയുന്നു.
അതേസമയം സംശയാസ്പദമായ പ്രവൃത്തികളിൽ ഏർപ്പെടുന്നവരെക്കുറിച്ച് വിവരം നൽകാൻ ഇറാൻ രഹസ്യാന്വേഷണ മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചാരന്മാരെന്ന് സംശയിക്കുന്നവരെ എങ്ങനെ കണ്ടെത്താമെന്ന് സംബന്ധിച്ച മാർഗനിർദേശങ്ങളും രഹസ്യാന്വേഷണ മന്ത്രാലയം പുറപ്പെടുവിച്ചു.
കഴിഞ്ഞ ദിവസം മൊസാദിന്റെ നേതൃത്വത്തിൽ ഇറാനിലേക്ക് ആയുധങ്ങൾ ഒളിച്ചുകടത്തിയശേഷമാണ് ഇറാന് നേരേ ആക്രമണം ആരംഭിച്ചതെന്ന് ഇസ്രയേൽ അവകാശപ്പെട്ടിരുന്നു. ഇറാന്റെ മിസൈൽ കേന്ദ്രങ്ങൾക്ക് നേരേ ഇറാനിൽനിന്നുതന്നെയാണ് തങ്ങൾ ആയുധങ്ങൾ വർഷിച്ചതെന്നും ഇസ്രയേൽ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് മൊസാദിനായി ചാരവൃത്തി നടത്തിയവരെ കണ്ടെത്താൻ ഇറാൻ ഊർജിതമായ തിരച്ചിൽ ആരംഭിച്ചത്. ഇതിനിടെ, ഇസ്രയേലിന്റെ സൈനിക നടപടിക്കായി കൊണ്ടുവന്നതെന്ന് കരുതുന്ന 200 കിലോ സ്‌ഫോടക വസ്തുക്കളും ചാവേർ ഡ്രോണുകളും ടെഹ്‌റാൻ പ്രവിശ്യയിലെ റേയിൽനിന്ന് അധികൃതർ പിടിച്ചെടുത്തതായും റിപ്പോർട്ട്.