ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധം അവസാനിപ്പിക്കാൻ യുഎസും ഇറാനും ഇടയിൽ ചർച്ചകൾ നടക്കുന്നുവെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആവർത്തിച്ചുള്ള അവകാശവാദങ്ങൾ തള്ളി ഇറാൻ. 31 ദിവസമായി തുടരുന്ന പോരാട്ടത്തിനിടയിൽ യുഎസുമായി നേരിട്ടോ അല്ലാതെയോ ചർച്ച നടന്നിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കി.
യഥാർത്ഥ ചർച്ചകളിൽ ഏർപ്പെടുന്നതിന് പകരം പാകിസ്താൻ ഉൾപ്പെടെയുള്ള ഇടനിലക്കാർ വഴി അമേരിക്ക നിർദ്ദേശങ്ങൾ കൈമാറുക മാത്രമാണ് ചെയ്തിട്ടുള്ളതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖാഈ പറഞ്ഞു. ഇറാനുമായുള്ള ചർച്ചകൾ തുടരുകയാണെന്നും കാര്യങ്ങൾ നന്നായിട്ടാണ് മുന്നോട്ട് പോകുന്നതെന്നുമുള്ള വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റിന്റെ പ്രസ്താവനയ്ക്ക് വിരുദ്ധമാണ് ഇറാന്റെ ഈ നിലപാട്.
‘ഫെബ്രുവരി 28-ന് സംഘർഷം ആരംഭിച്ചത് മുതൽ, ഈ മുപ്പത്തിയൊന്ന് ദിവസങ്ങളിൽ ഒരിക്കൽപോലും ഞങ്ങൾ അമേരിക്കയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല. ഇടനിലക്കാർ വഴി ഞങ്ങൾക്ക് ചില നിർദേശങ്ങൾ ലഭിച്ചിരുന്നു. അതിൽ ചർച്ചയ്ക്കുള്ള യുഎസിന്റെ അഭ്യർത്ഥനയും ഉണ്ടായിരുന്നു.’ ബഖാഈ ‘എക്‌സി’ൽ പങ്കുവെച്ച പോസ്റ്റിലൂടെ അറിയിച്ചു.
ഇരുരാജ്യങ്ങളും സൈനിക നടപടികൾ തുടരുന്ന സാഹചര്യത്തിൽ സ്വന്തം പ്രതിരോധത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരാനാണ് ഇറാൻ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. മുൻകാലങ്ങളിൽ നേരിടേണ്ടിവന്നിട്ടുള്ള ‘നയതന്ത്ര വഞ്ചനകൾ’ ഇത്തരം കാര്യങ്ങളിൽ ഇറാനെ കൂടുതൽ ജാഗ്രതയോടെയുള്ള സമീപനത്തിന് പ്രാപ്തരാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















































