ജറുസലം: ഇറാനിൽ ഇസ്രയേൽ നടത്തിയ ആക്രമണം ആസൂത്രണം ചെയ്തത് നടപ്പിലാക്കിയത് കൃത്യമായ അതീവ രഹസ്യമായും കൃത്യമായ തയാറെടുപ്പുകളോടെയുമെന്ന് റിപ്പോർട്ട്. ഇറാന്റെ നട്ടെല്ലു തകർക്കാൻ ആക്രമണത്തിനു വേണ്ട എല്ലാ ഗ്രൗണ്ട് തയാറെടുപ്പുകളും നടത്തിയതാകട്ടെ ഇസ്രായേലിന്റെ വിദേശ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദും. ഇറാനെതിരെ ഒരു ആക്രമണം ഉണ്ടാകുമെന്ന് യുഎസ് അടക്കം മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും അവരുടെ ആണിക്കല്ലിളക്കിയത് മൊസാദിന്റെ തന്ത്രങ്ങളാണെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഏതാനും മാസങ്ങൾക്ക് മുൻപ് ഇറാൻ ഇസ്രയേലിലേക്ക് മിസൈലുകൾ തൊടുത്തുവിട്ടതിനു പിന്നാലേ യുദ്ധം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇരു രാജ്യങ്ങളും കൂടുതൽ ആക്രമണങ്ങൾക്ക് മുതിർന്നില്ലെന്നു മാത്രമല്ല ഇസ്രയേൽ കൂടുതൽ ആക്രമണത്തിനു മുതിരാതെ നിശബ്ദമായി. ഡ്രോണുകളും ഏതാനും മിസൈലുകളും അയച്ചശേഷം ആ സംഘർഷം ഇല്ലാതായി. പക്ഷെ ഇസ്രയേൽ ഇറാനെ ആക്രമിക്കാൻ അണിയറയില്ഡ വിശദമായ പദ്ധതി തയാറാക്കുകയായിരുന്നു എന്നാണ് മാധ്യമ റിപ്പോർട്ടുകൾ. ഇറാന്റെ ആണവ കേന്ദ്രങ്ങളെയാണ് ഇസ്രയേൽ ലക്ഷ്യമിട്ടത്. അതിനായി പരമാവധി വിവരങ്ങൾ ശേഖരിച്ചു. മൊസാദ് ചാരൻമാർ ഇറാനിൽനിന്നു കൈമാറിയ വിവരങ്ങൾ വിശകലനം ചെയ്തു. ഇതിനുശേഷം ഇറാന്റെ മണ്ണിൽ തന്നെ രഹസ്യ ആക്രമണത്താവളം ഇസ്രയേൽ സ്ഥാപിച്ചു. ഈ ഭൂഗർഭ കേന്ദ്രത്തിൽ ഡ്രോണുകളും ആയുധങ്ങളും ഒളിപ്പിച്ചുവെച്ച് ആക്രമണത്തിന് കോപ്പുകൂട്ടി.
ഇതിനിടെ ഇറാന്റെ ആണവപദ്ധതികൾക്ക് പിന്നിൽ പ്രവർത്തിക്കുന്ന തലകൾ കണ്ടെത്താനായി ശ്രമം. അക്കമിട്ട് ശാസ്ത്രജ്ഞരെയും ഉന്നത സൈനിക നേതൃത്വത്തിന്റേയും വിവരശേഖരണം നടത്തി. ഇറാന്റെ ആണവ, മിസൈൽ പദ്ധതികൾ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെ ഇറാനിൽ നുഴഞ്ഞുകയറിയ മൊസാദാണ് സൈന്യത്തിലെ ഉന്നതരെയടക്കം ഇല്ലായ്മ ചെയ്ത ആക്രമണപദ്ധതി വിജയകരമായി പൂർത്തിയാക്കാൻ സഹായിച്ചത്. വിവരശേഖരണം പൂർത്തിയായതോടെ ടെഹ്റാനിലെ രഹസ്യ കേന്ദ്രത്തിൽനിന്ന് ഇസ്രയേൽ ഡ്രോൺ ആക്രമണം നടത്തി. ഒപ്പം ശക്തമായ വ്യോമ ആക്രമണവും. ഇതിനിടെ ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനത്തെ കബളിപ്പിക്കാൻ സൈബർ ആക്രമണവും നടത്തി.
വെള്ളിയാഴ്ച പുലർച്ചെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇറാന്റെ സായുധസേന കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ മുഹമ്മദ് ബാഖ്‌രി, ഇറാൻ ഇസ്‌ലാമിക് റവല്യൂഷനറി ഗാർഡ് മേധാവി ജനറൽ ഹുസൈൻ സലാമി, റവല്യൂഷനറി ഗാർഡിലെ മിസൈൽ പദ്ധതിയുടെ ചുമതലയുള്ള ജനറൽ അലി ഹാജിസാദാ, സായുധസേന ഡപ്യൂട്ടി കമാൻഡർ ഗുലാം അലി റാഷിദ്, ഖമനയിയുടെ ഉപദേഷ്ടാവ് അലി ഷംഖാനി എന്നിവരും രണ്ട് ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടു. മുൻപ് ഹമാസ് മേധാവി ഇസ്മായിൽ ഹനിയയെ ടെഹ്റാനിൽ വധിച്ചശേഷം ഇസ്രയേൽ നടത്തിയ ‘റൈസിങ് ലയൺ’ എന്നു പേരിട്ട കൃത്യതയോടെയുള്ള ആക്രമണം ഇറാനെയും ഞെട്ടിച്ചു. തുടർന്ന് ഇറാൻ പ്രത്യാക്രമണം നടത്തുന്നുണ്ടെങ്കിലും അവരുടെ നഷ്ടങ്ങൾ വലുതാണ്. ഇറാൻ നൂറുകണക്കിന് ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ഇസ്രയേലിനു നേരെ തൊടുത്തുവിട്ടു. ജറുസലമിൽ സ്ഫോടനങ്ങളുണ്ടായതായി റിപ്പോർട്ടുകളുണ്ട്.
ഇനിയും ആക്രമണം തുടരുമെന്നാണ് ഇസ്രയേൽ സൈനിക നേതൃത്വം പറയുന്നത്. നൂറിലേറെ കേന്ദ്രങ്ങളിൽ ഇസ്രയേൽ വിമാനങ്ങൾ ബോംബിട്ടു.
ഇറാന്റെ സ്റ്റേറ്റ് ടിവി റിപ്പോർട്ട് ചെയ്തതുപ്രകാരം കുട്ടികളടക്കം 78 പേർ കൊല്ലപ്പെട്ടെന്നും മുന്നൂറിലേറെ പേർക്ക് പരുക്കേറ്റെന്നുമാണ് പറയുന്നത്.