ന്യൂഡൽഹി: ബംഗ്ലദേശിൽനിന്ന് ഇന്ത്യയെ ആക്രമിക്കാൻ ലഷ്കർ സ്ഥാപകൻ ഹാഫിസ് സയീദ് തയാറെടുക്കുന്നുവെന്ന് രഹസ്യാന്വേഷണ വിവരം. പാക്ക് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഭീകരർ ഹാഫിസ് സയീദിന്റെ നേതൃത്വത്തിലാണ് ഇന്ത്യയ്ക്കെതിരായ ആക്രമണങ്ങൾക്ക് പദ്ധതിയൊരുക്കുന്നു, അതിനായി ഒരു കൂട്ടം ഭീകരരെ പരിശീലനം നൽകിയൊരുക്കുന്നുവെന്നാണ് വിവരം. ബംഗ്ലദേശിനെ ഒരു പുതിയ ലോഞ്ച് പാഡായി വളർത്തിയെടുക്കുന്നുവെന്നാണ് രഹസ്യാന്വേഷണ വൃത്തങ്ങൾ നൽകുന്ന സൂചന.
ഒക്ടോബർ 30ന് പുറത്തുവന്ന ഒരു വീഡിയോയിൽ ഇതുസംബന്ധിച്ച് പരാമർശം ഉണ്ടായിരുന്നുവെന്നാണ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത്.
‘‘ഹാഫിസ് സയീദ് വെറുതേ ഇരിക്കുകയല്ല. ബംഗ്ലദേശ് വഴി ഇന്ത്യയെ ആക്രമിക്കാൻ തയാറെടുക്കുകയാണ്’’– എന്നായിരുന്നു ആ വിഡിയോയിൽ ലഷ്കറിന്റെ കമാൻഡർ സെയ്ഫുല്ല സെയ്ഫിന്റെ പ്രസ്താവന. കൂടാതെ കിഴക്കൻ പാക്കിസ്ഥാനിൽ (ബംഗ്ലദേശ്) ലഷ്കറിന്റെ പ്രവർത്തകർ സജ്ജരാണ്. ഓപ്പറേഷൻ സിന്ദൂറിന് ഇന്ത്യയ്ക്ക് മറുപടി കൊടുക്കാനെന്നും വീഡിയോയിൽ പറയുന്നു. യുവാക്കളെ സംഘടിപ്പിക്കാൻ സയീദ് തന്റെ അടുത്ത അനുയായിയെ ആണ് ബംഗ്ലദേശിലേക്കു വിട്ടിരിക്കുന്നതെന്നും ഭീകര പരിശീലനം നൽകുന്നുണ്ടെന്നും തുടർന്ന് ഇയാൾ വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്. ഇന്ത്യയ്ക്കെതിരായ യുദ്ധത്തിന് രംഗത്തിറങ്ങാൻ സെയ്ഫ് ആഹ്വാനം ചെയ്യുന്നതും വീഡിയോയിൽ ഉണ്ട്. കുട്ടികൾ ഉൾപ്പെടെയുള്ളവർ ഈ പരിപാടിയിൽ പങ്കെടുത്തിരുന്നുവെന്നാണ് രഹസ്യാന്വേഷണ വിഭാഗം പറയുന്നത്.
അതേസമയം ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്തെ പാക്ക് സൈന്യത്തിന്റെ പ്രകടനത്തെ മുൻനിർത്തി അവരെ പുകഴ്ത്തുകയും ചെയ്തു സെയ്ഫ്. രാജ്യാന്തരതലത്തിലും കാര്യങ്ങൾ മാറുകയാണെന്നും സെയ്ഫ് അവകാശപ്പെട്ടു. ‘‘ഇപ്പോൾ അമേരിക്ക നമുക്കൊപ്പമുണ്ട്. ബംഗ്ലദേശ് പാക്കിസ്ഥാനോട് വീണ്ടും അടുത്തുകൊണ്ടിരിക്കുകയാണ്’ – വീഡിയോയിൽ പറയുന്നു. അതേസമയം, ബംഗ്ലദേശ് – പാക്കിസ്ഥാൻ കൂട്ടുകെട്ടിൽനിന്ന് ഉയർന്നുവരുന്ന ഈ ഭീഷണിയെക്കുറിച്ച് സുരക്ഷാ ഏജൻസികൾ ജാഗ്രതയിലാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. കൂടാതെ ബംഗ്ലദേശിൽനിന്നുള്ള നുഴഞ്ഞുകയറ്റത്തിനെതിരെ നിരീക്ഷണം ശക്തമാക്കിയിട്ടുമുണ്ടെന്നും ബന്ധപ്പെട്ട വിഭാഗങ്ങൾ വ്യക്തമാക്കി.


















































