മുംബൈ: യു എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിൻറെ 25 ശതമാനം താരീഫ് ഭീഷണിയിലും ഇന്ത്യൻ ഓഹരി വിപണയിൽ പ്രതീക്ഷിച്ച തകർച്ച ഇല്ലാത്തത് ഇന്ത്യയുടെ ആത്മവിശ്വാസമായി മാറും. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 25 ശതമാനം നികുതി ഏർപ്പെടുത്തുമെന്ന ട്രംപിൻറെ പ്രഖ്യാപനത്തെ തുടർന്ന് ആദ്യ മണിക്കൂറിൽ ഇടിവിലേക്ക് പോയെങ്കിലും അധികം വൈകാതെ ഓഹരി വിപണി തിരിച്ചു കയറി.
സെൻസെക്സും നിഫ്ടിയും വ്യാപാരത്തിൻറെ തുടക്കത്തിൽ തന്നെ വലിയ നഷ്ടം രേഖപ്പെടുത്തിയെങ്കിലും ഉച്ചയോടെ വിപണി നഷ്ടം നികത്തി. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വ്യാപാര കരാർ യാഥാർത്ഥ്യമാകുന്നതോടെ നികുതി കുറയുമെന്ന പ്രതീക്ഷയാണ് വിപണിക്കുള്ളത്. ട്രംപിൻറെ കൊടും ഭീഷണിക്ക് മുന്നിലും ഓഹരി വിപണി പിടിച്ചുനിന്നത് കേന്ദ്ര സർക്കാരിന് നൽകുന്ന ആത്മവിശ്വാസം ചില്ലറയല്ല. ഇതിന് പിന്നാലെയാണ് യു എസ് തീരുവയിൽ ട്രംപിൻറെ സമ്മർദ്ദത്തിന് വഴങ്ങില്ലെന്ന് സൂചന കേന്ദ്രസർക്കാർ നൽകിയത്.
വിശദവിവരങ്ങൾ
അമേരിക്കയും ഇന്ത്യയും തമ്മിൽ നടക്കുന്ന വ്യാപാര ചർച്ച ഫലം കാണുമെന്നു കരുതിയിരുന്ന ഓഹരി വിപണിക്ക് ചർച്ച അവസാനിക്കും മുമ്പേ നികുതി പ്രഖ്യാപിച്ച അമേരിക്കൻ നടപടി ആദ്യ മണിക്കൂറിൽ തിരിച്ചടിയായി. കൂടാതെ റഷ്യയുമായുള്ള ഇന്ത്യയുടെ വ്യാപാര ബന്ധത്തിൽ അമേരിക്ക കാണിക്കുന്ന അതൃപ്തി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കുമോയെന്ന ആശങ്കയും വിപണിക്കുണ്ടായിരുന്നു. സെൻസെക്സ് 800 പോയിൻറോളം നഷ്ടം ആദ്യ മണിക്കൂറുകളിൽ രേഖപ്പെടുത്തിയെങ്കിലും പിന്നീട് തിരിച്ചു കയറി. അമേരിക്കയും ഇന്ത്യയും തമ്മിൽ തുടരുന്ന വാണിജ്യ കരാർ ചർച്ച ഫലം കാണുമെന്നും നികുതി സംബന്ധിച്ച് ഇരു രാജ്യങ്ങളും ധാരണയിലെത്തുമെന്നുമുള്ള പ്രതീക്ഷയാണ് വിപണിക്കുള്ളത്. ഫാർമസ്യൂട്ടികൾ, ഇലക്ടോണിക്സ് , ടെക്സ്റ്റൈൽ വിഭാഗങ്ങളിലെ ഒാഹരികളിലാണ് തിരിച്ചടിയുണ്ടായത്. വിയത്നാം, ഫിലീപ്പീൻസ്, ഇൻഡോനേഷ്യ എന്നീരാജ്യങ്ങൾക്ക് ഇൻഡ്യയേക്കാൾ കുറഞ്ഞ നികുതിയാണെന്നതും വെല്ലുവിളിയാണ്. 25 ശതമാനം നികുതി എന്ന തീരുമാനത്തിൽ വൈകാതെ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിൽ തന്നെയാണ് കയറ്റുമതി മേഖല. 15 മുതൽ 20 ശതമാനം വരെ പരമാവധി നികുതി വന്നേക്കാമെന്നാണ് പ്രതീക്ഷ. ഓഗസ്റ്റ് അവസാനത്തോടെ ധാരണയിലെത്താനാകുമെന്നും കരുതുന്നു. ഇറാനിൽ നിന്നും എണ്ണവാങ്ങിയ ഇൻഡ്യയിലെ 6 സ്വകാര്യ പെട്രോകെമിക്കൽ കമ്പനികൾക്കെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയതും വിപണിയെ ബാധിച്ചിട്ടില്ല.
അതേസമയം യു എസ് തീരുവയിൽ ട്രംപിന്റെ സമ്മർദ്ദത്തിന് വഴങ്ങില്ലെന്ന സൂചനയാണ് കേന്ദ്രസർക്കാർ നൽകുന്നത്. രാജ്യതാൽപര്യം സംരക്ഷിച്ചേ മുന്നോട്ട് പോകൂവെന്നും വ്യവസ്ഥകൾ പരിശോധിക്കുകയാണെന്നും വാണിജ്യമന്ത്രി പീയൂഷ് ഗോയൽ ലോക്സഭയിൽ പറഞ്ഞു. ഇന്ത്യയ്ക്ക് 25 ശതമാനം തീരുവയും പിഴയും ചുമത്തുമെന്ന ഡോണൾഡ് ട്രംപിൻറെ പ്രഖ്യാപനം പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ രാവിലെ ചേർന്ന യോഗം വിലയിരുത്തി. വിദേശകാര്യമന്ത്രി എസ് ജയശങ്കറും വാണിജ്യമന്ത്രി പിയൂഷ് ഗോയലും യോഗത്തിൽ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു വാണിജ്യമന്ത്രിയുടെ പ്രസ്താവന. യു എസ് താരിഫിലെ വ്യവസ്ഥകൾ ഇന്ത്യ പരിശോധിക്കുകയാണെന്നും കർഷകരുടെ താൽപര്യം അടക്കം സംരക്ഷിച്ചേ മുന്നോട്ട് പോകൂ എന്നും മന്ത്രി വ്യക്തമാക്കി. ട്രംപിൻറേത് സമ്മർദ്ദ തന്ത്രം എന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ. യു എസുമായി വ്യാപാര കരാറിൽ ധാരണയായെന്ന പ്രഖ്യാപനവും എണ്ണ ശേഖരം വികസിപ്പിക്കാനുള്ള നീക്കവും ഈ തന്ത്രത്തിൻറെ തെളിവാണെന്ന് സർക്കാർ വ്യത്തങ്ങൾ വിശദീകരിക്കുന്നു. ടെക്സ്റ്റൈൽസ് അടക്കം ഇത് ഉടൻ ബാധിക്കുന്ന ചില മേഖലകൾക്ക് എങ്ങനെ സംരക്ഷണം നൽകാം എന്നത് കേന്ദ്ര സർക്കാർ ആലോചിക്കും. കാർഷിക ക്ഷീര ഉത്പന്നങ്ങൾക്ക് ഇളവ് വേണം എന്നാണ് അമേരിക്കയുടെ ആവശ്യം. നിലവിൽ ഇന്ത്യ വെണ്ണ, പാൽപ്പൊടി എന്നിവയ്ക്ക് 40 നും 60 നും ഇടയ്കക്ക് തീരുവ ഇന്ത്യ ചുമത്തുന്നുണ്ട്. ഇത് പത്തിൽ താഴെ ആക്കണം എന്നാണ് യു എസ് ആവശ്യം. ഇതിനു വഴങ്ങേണ്ടതില്ലെന്നാണ് കേന്ദ്ര സർക്കാർ തീരുമാനം. ഇന്ത്യയുടെ കയറ്റുമതി രംഗത്തെ പ്രത്യാഘാതം വരും ദിവസങ്ങളിൽ വിലയിരുത്തും. ഓഹരി വിപണയിൽ പ്രതീക്ഷിച്ച തകർച്ച ഇല്ലാത്തത് സർക്കാരിന് ആശ്വാസമാണ്. നരേന്ദ്ര മോദി ഡോണൾഡ് ട്രംപുമായി സംസാരിച്ചേക്കും. ഇന്ത്യയുമായുള്ള ചർച്ച തുടരുന്നു എന്ന് ഇന്ന് വ്യക്തമാക്കിയ ട്രംപ് റഷ്യയക്കും ഇന്ത്യയ്ക്കും ഇടയിൽ എന്തു നടക്കുന്നു എന്നത് യു എസിന് വിഷയമല്ല എന്ന് മാറ്റിപറഞ്ഞതും സമവായത്തിനുള്ള സാധ്യത തുറന്നിടുന്നതാണ്. ഇന്ത്യയുമായുള്ള ചർച്ചകൾ തുടരുകയാണെന്ന് ഡോണൾഡ് ട്രംപും പറയുന്നത്.