ന്യൂഡൽഹി: പാക്കിസ്ഥാൻ വേണ്ടിവന്നാൽ വെള്ളത്തിനുവേണ്ടി യുദ്ധം ചെയ്യുമെന്നു വാക്കാൽ പറഞ്ഞുവെങ്കിലും ആ വെല്ലുവിളി ഇന്ത്യ ഏറ്റെടുത്തത് പാക്കിസ്ഥാന് തന്നെ പാരയായിരിക്കുകയാണ്. ചെനാബ് നദിയിലെ സലാൽ അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും താഴ്ത്തി വെള്ളമൊഴുക്ക് ഇന്ത്യ പൂർണമായും നിർത്തിവച്ചു. നേരത്തെ ഭാഗീകമായി വെള്ളമൊഴുക്ക് തടഞ്ഞിരുന്നു. അതേപോലെ ബഗ്ളിഹാർ ഡാമിൽ നിന്നുള്ള ഒഴുക്ക് നേരത്തെ കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് കടുത്ത നടപടികളിലേക്ക് ഇന്ത്യ കടന്നത്.
കൂടാതെ കൂടുതൽ ഡാമുകളിൽ നിന്ന് ജലമൊഴുക്ക് തടയുന്നത് പരിശോധിക്കാൻ അൻപതിലധികം വിദഗ്ധരെയും ഇന്ത്യ കശ്മീരിലേക്കയച്ചിട്ടുണ്ട്. ജലവൈദ്യുത പദ്ധതികളും തടയണകളും നിർമ്മിക്കുന്നത് ആലോചിക്കാനാണ് വിദഗ്ധരെ അയച്ചത്. ഇതിലൂടെ പാക്കിസ്ഥാനിലേക്കുള്ള ജലമൊഴുക്കിൽ കൂടുതൽ നിയന്ത്രണം നടത്താനാണ് ഇന്ത്യയുടെ തീരുമാനം. അതോടുകൂടി ഈ സീസണിൽ പാകിസ്ഥാനിലേക്ക് ഒഴുകുന്ന ജലത്തിൽ 20 ശതമാനം കുറവെങ്കിലുമുണ്ടാകും.
അതേസമയം ഇന്ത്യ- പാക്കിസ്ഥാൻ സംഘർഷ സാധ്യത കണക്കിലെടുത്ത് അടിയന്തര സാഹചര്യം നേരിടാനുള്ള മോക്ഡ്രിൽ നാളെ ദേശവ്യാപകമായി നടത്താൻ ആഭ്യന്തര മന്ത്രാലയത്തിൽ നടന്ന യോഗം തീരുമാനിച്ചു. ആകാശമാർഗമുള്ള ആക്രമണം തടയാൻ എയർ സൈറൻ, ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കാനും താമസിപ്പിക്കാനുമുള്ള സൈകര്യം, രാത്രി ലൈറ്റണച്ചുള്ള ബ്ളാക്ക് ഔട്ട് ഡ്രിൽ തുടങ്ങി പത്തു നിർദ്ദേശങ്ങളാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നല്കിയത്.
കാർഗിൽ യുദ്ധകാലത്തു പോലും ഇത്രയും വിപുലമായ തയ്യാറെടുപ്പിന് നിർദ്ദേശം ഇല്ലായിരുന്നു. തീര സംസ്ഥാനങ്ങളും പടിഞ്ഞാറൻ അതിർത്തിയിലെ സംസ്ഥാനങ്ങളും ഇവ നടപ്പാക്കണം എന്നാണ് നിർദ്ദേശം.കൂടാതെ ഡൽഹി അടക്കമുള്ള വടക്കൻ സംസ്ഥാനങ്ങളിൽ തയ്യാറെടുപ്പ് കേന്ദ്രം നേരിട്ട് നിരീക്ഷിക്കും.
ഡൽഹി ലഫ്റ്റനൻറ് ഗവർണ്ണറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സാഹചര്യം വിലയിരുത്തി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാവിലെ യോഗം വിളിച്ച് കേന്ദ്ര നിർദ്ദേശം ഗൗരവമായെടുക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നല്കി. ഇന്ത്യ- പാക്കിസ്ഥാൻ സംഘർഷം എങ്ങോട്ട് വേണമെങ്കിലും നീങ്ങാം എന്നാണ് സർക്കാർ വ്യത്തങ്ങൾ പറയുന്നത്. പ്രധാനമന്ത്രി ഇന്നും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലുമായി ചർച്ച നടത്തി. 48 മണിക്കൂറിനുള്ളിൽ രണ്ടാം തവണയാണ് പ്രധാനമന്ത്രി ഡോവലുമായി കൂടിക്കാഴ്ച നടത്തുന്നത്.