കാഞ്ഞങ്ങാട്: ഒരു മണിക്കൂർ നേരം നിർത്താതെ വിരലിലിട്ട് പുസ്തകം കറക്കി ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ് സ്വന്തമാക്കിയ വിദ്യാർഥിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പടന്നക്കാട് നെഹ്‌റു കോളജ് വിദ്യാർഥി, പടന്നക്കാട് കരുവളം കാരക്കുണ്ട് റോഡ് ശ്രീനിലയത്തിലെ ശ്രീഹരിയെയാണ് (21) ഇന്നലെ രാത്രി എട്ടു മണിയോടെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഒരു വിരലിൽ ഒരു മണിക്കൂർ നേരം നിർത്താതെ പുസ്തകം കറക്കിയാണ് ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയത്. കലാരംഗത്തും മികച്ച താരയായിരുന്നു ശ്രീഹരി. കരുവളത്തെ പവിത്രൻ അച്ചാംതുരുത്തിയുടെയും ശാന്തിയുടെയും മകനാണ്. നെഹ്‌റു കോളേജിലെ അവസാന വർഷ ബിരുദ വിദ്യാർഥിയായിരുന്നു. സംഭവത്തിൽ ഹോസ്‌ദുർഗ് പോലീസ് കേസെടുത്തു.