റാവൽപിണ്ടി: ഈ വർഷം ജനുവരി മുതൽ റാവൽപിണ്ടിയിലെ ജയിലിൽ കഴിയുന്ന മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടെന്ന അഭ്യൂഹം ശക്തമാകുന്നു. എന്നാൽ, വാർത്തകൾ സംബന്ധിച്ച ഔദ്യോഗിക വിശദീകരണം അധികൃതർ നടത്തിയിട്ടില്ല. ഇതോടെ പാക്കിസ്ഥാനിൽ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്.
കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങൾ ശക്തമായതോടെ ഇമ്രാൻ ഖാൻറെ ആയിരക്കണക്കിന് അനുയായികൾ റാവൽപിണ്ടിയിലെ അഡിയാല ജയിലിലേക്ക് ഇരച്ചുകയറി. ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടുവെന്ന തരത്തിലുള്ള നിരവധി പോസ്റ്റുകൾ എക്സ് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. എന്നാൽ ഇതു സംബന്ധിച്ച യാതൊരു സ്ഥിരീകരണവും ഇതുവരെ ജയിൽ അധികൃതർ പുറത്തുവിട്ടിട്ടില്ല.
അതേസമയം ഇമ്രാൻ ഖാനുനേരേ ജയിലിൽ ക്രൂരമായ ആക്രമണം നടക്കുന്നതായി ആരോപിച്ച് അദ്ദേഹത്തിൻറെ മൂന്ന് സഹോദരിമാർ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. സഹോദരനെ കാണണമെന്ന ഇവരുടെ ആവശ്യം അധികൃതർ തള്ളിയതോടെയാണ് ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടുവെന്ന അഭ്യൂഹങ്ങൾ പരന്നത്. ജയിൽ അധികൃതരുടെ മോശം പെരുമാറ്റവും പീഡനവും ഉയർത്തിക്കാണിച്ച് അദ്ദേഹം പലപ്പോഴും പരാതികൾ ഉന്നയിച്ചിരുന്നു.

















































