വാഷിങ്ടൻ: റഷ്യമായുള്ള സാമ്പത്തിക ബന്ധം തുടർന്നാൽ ഇന്ത്യ, ബ്രസീല്‍, ചൈന തുടങ്ങിയ രാജ്യങ്ങൾ കടുത്ത ഉപരോധങ്ങൾ നേരിടേണ്ടിവരുമെന്ന് നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷനുമായി (നാറ്റോ) സെക്രട്ടറി ജനറൽ മാർക്ക് റൂട്ട്. യുഎസ് സെനറ്റുമാരുമായുള്ള കൂടിക്കാഴ്ചയിലാണ് റൂട്ട് മുന്നറിയിപ്പ് നൽകിയത്. യുക്രെയ്‌നിനു പുതിയ ആയുധങ്ങൾ നൽകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിക്കുകയും അൻപതു ദിവസത്തിനുള്ളിൽ സമാധാന കരാർ നിലവിൽ വന്നില്ലെങ്കിൽ റഷ്യൻ കയറ്റുമതി ഉൽപന്നങ്ങൾ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ 100% തീരുവ ചുമത്തുമെന്ന ഭീഷണിക്കും പിന്നാലെയാണ് റൂട്ടിന്റെ മുന്നറിയിപ്പ്.
‘‘നിങ്ങൾ ബെയ്ജിങ്ങിലോ ഡൽഹിയിലോ ആണ് താമസിക്കുന്നതെങ്കിൽ, അല്ലെങ്കിൽ നിങ്ങൾ ബ്രസീലിന്റെ പ്രസിഡന്റാണെങ്കിൽ, ഇതു ശ്രദ്ധിക്കുക. കാരണം നിങ്ങളെ ഇത് ഗൗരവമായി ബാധിക്കും. അതിനാൽ ദയവായി വ്ലാഡിമിര്‍ പുട്ടിനോട് സംസാരിച്ച് സമാധാന ചര്‍ച്ചകൾ നടത്തുക, അല്ലെങ്കിൽ ബ്രസീലും ഇന്ത്യയും ചൈനയും കനത്ത തിരിച്ചടി നേരിടേണ്ടി വരും’’ – റൂട്ട് പറഞ്ഞു.
റഷ്യയ്ക്കെതിരെ മുഖം തിരിക്കുന്നതിന്റെ ഭാഗമായി തലസ്ഥാനമായ മോസ്കോയിലും തന്ത്രപ്രധാനമായ സെന്റ് പീറ്റേഴ്‌സ്ബർഗിലും ആക്രമണം നടത്താനായി യുക്രൈനെ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് രഹസ്യമായി പ്രോത്സാഹിപ്പിച്ചതായി റിപ്പോർട്ട്. റഷ്യയ്ക്കെതിരെ പ്രയോഗിക്കാനായി യുക്രൈന് ആയുധം നൽകാനുള്ള തീരുമാനമെടുത്തിന് പിന്നാലെയാണ് ട്രംപിന്റെ ആവശ്യം മുന്നോട്ടുവച്ചത്. യുക്രൈൻ പ്രസിഡന്റ് സെലെൻസ്‌കിയോട് ഫോണിൽ സംസാരിക്കവേ ട്രംപ് ഇക്കാര്യം ചോദിച്ചുവെന്നാണ് റിപ്പോർട്ടുകൾ.
‘സെലെൻസ്‌കി, നിങ്ങൾക്ക് മോസ്കോയിലും സെന്റ് പീറ്റേഴ്‌സ്ബർഗിലും ആക്രമണം നടത്താൻ കഴിയുമോ?’ എന്ന് ട്രംപ് ഫോണിൽ സെലെൻസ്‌കിയോട് ചോദിച്ചതായാണ് റിപ്പോർട്ട്. അമേരിക്ക ആയുധങ്ങൾ തന്നാൽ തങ്ങൾക്ക് അതിന് തീർച്ചയായും അതിനു കഴിയുമെന്ന് സെലെൻസ്‌കി മറുപടി പറഞ്ഞതായും വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം പുടിനുമായി സംസാരിച്ചതിനു ശേഷമാണ് ട്രംപ് സെലെൻസ്‌കിയെ വിളിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. റഷ്യയോടുള്ള തന്റെ നിലപാട് മാറ്റത്തിന്റെ ഉദ്ദേശ്യം തന്നെ റഷ്യയെ വേദനിപ്പിക്കുക എന്നതാണെന്നും തുടർന്ന് ചർച്ചയ്ക്ക് നിർബന്ധിക്കുക എന്നതാണെന്നും ട്രംപ് സൂചന നൽകിയതായി ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു.
നേരത്തെ യുക്രൈനിൽ റഷ്യ നടത്തുന്ന ആക്രമണത്തിൽ പുടിനെതിരേ ട്രംപ് രൂക്ഷമായി വിമർശിച്ചിരുന്നു. യുക്രൈനുമായുള്ള സംഘർഷം അവസാനിപ്പിക്കാൻ റഷ്യയ്ക്ക് 50 ദിവസത്തെ സമയപരിധി നൽകിയ ട്രംപ് യുദ്ധം അവസാനിപ്പിക്കാൻ തയാറാകാത്ത പക്ഷം 100 ശതമാനം ഉപരോധം നേരിടേണ്ടിവരുമെന്നും ഭീഷണിയും മുഴക്കിയിരുന്നു.
ഇതിനിടെ യുക്രൈന് ആവശ്യമായ വ്യോമപ്രതിരോധ സംവിധാനമായ ‘പാട്രിയോട്ട്’ മിസെലുകൾ അമേരിക്ക നൽകുമെന്ന് ട്രംപ് വ്യക്തമാക്കി. വളരെ നന്നായി സംസാരിക്കുന്ന ആളാണ് പുടിനെന്നും എന്നാൽ, തൊട്ടുപിന്നാലെ എല്ലാവരെയും അയാൾ ബോംബിട്ട് കൊല്ലുമെന്നും ട്രംപ് വിമർശിച്ചു. റഷ്യൻ നിലപാടിനോട് കടുത്ത നിരാശ പ്രകടിപ്പിച്ച ട്രംപ് യുക്രൈന് സൈനികസഹായം നൽകുന്നതിനായി നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷനുമായി (നാറ്റോ) ഒരു കരാറും രൂപവത്കരിച്ചിട്ടുണ്ട്.