ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ സംസ്‌കാരത്തിന് ചേർന്നതല്ലെന്നാരോപിച്ച് ഉത്തരാഖണ്ഡിൽ ഫാഷൻ ഷോ റിഹേഴ്‌സൽ തടസപ്പെടുത്തി ഹിന്ദുത്വ സംഘടന പ്രവർത്തകർ. ഇറക്കം കുറഞ്ഞ പാശ്ചാത്യ വസ്ത്രങ്ങൾ നമ്മുടെ സംസ്‌കാരത്തിന് ചേർന്നതല്ലെന്ന് വാദിച്ചാണ് ഒരു സംഘം ഹിന്ദുത്വ പ്രവർത്തകർ പരിപാടി തടസപ്പെടുത്തിയത്. ഉത്തരാഖണ്ഡിലെ ഋഷികേശിലാണ് സംഭവം. എന്നാൽ സന്യാസിമാരോയെന്ന ചോദ്യവുമായി സോഷ്യൽമീഡിയയും രംഗത്തെത്തി. ഋഷികേശിലെത്തുന്ന സന്യാസിമാർ ഇറക്കമുള്ള വസ്ത്രമാണോ ധരിക്കുന്നതെന്നാണ് സോഷ്യൽ മീഡിയയിലുയരുന്ന ചോദ്യം.
ഉത്തരാഖണ്ഡിൽ ദീപാവലിക്കു മുന്നോടിയായി ലയൺസ് ക്ലബ് ഋഷികേശ് റോയൽ സംഘടിപ്പിച്ച പരിപാടിയിലാണ് യുവതികൾ റാംപ് വാക്കിനായി പരിശീലനം നടത്തിയത്. ഇതിനിടെ ഹിന്ദുത്വ സംഘടനാ പ്രവർത്തകരും മോഡലുകളും തമ്മിൽ വാക്കുതർക്കമുണ്ടാകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഉത്തരാഖണ്ഡിലെ സ്ത്രീകൾ വീടുവിട്ട് പോകുന്നതിന് കാരണം മോഡലുകളാണെന്നും ഇവർ കാരണം പരിസ്ഥിതി നശിച്ചുവമെന്നുമാണ് ഹിന്ദുത്വവാദികളുടെ കണ്ടെത്തൽ.
പരിശീലന പരിപാടി നടക്കുന്നതിനിടെ രാഷ്ട്രീയ ഹിന്ദു ശക്തി സംഗതൻ എന്ന സംഘടനയുടെ പ്രസിഡന്റ് രാഘവേന്ദ്ര ഭട്ടാൻഗറും പ്രവർത്തകരുമാണ് സ്ഥലത്തെത്തി പരിശീലനം തടസപ്പെടുത്തിയത്. പാശ്ചാത്യ വസ്ത്രം ധരിച്ചുളള റാംപ് വാക്ക് ഋഷികേശിന്റെ സ്വത്വത്തിനും സനാതന മൂല്യങ്ങൾക്കും വിരുദ്ധമാണെന്ന് രാഘവേന്ദ്ര ഭട്ടാൻകർ പറഞ്ഞു. ‘സനാതന ധർമം സ്ത്രീകളെ മാന്യമായി വസ്ത്രം ധരിക്കാനാണ് പഠിപ്പിക്കുന്നത്. ഇത്തരം സംഭവങ്ങൾ സാമൂഹികവും മതപരവുമായ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണ്’ എന്നും രാഘവേന്ദ്ര ഭട്ടാൻകർ വ്യക്തമാക്കി.
എന്നാൽ ‘മിസ് ഋഷികേശി’നെ തിരഞ്ഞെടുക്കാനായാണ് പരിപാടി നടത്തിയതെന്നും അവസരങ്ങൾ തേടാൻ യുവതികളെ പ്രോത്സാഹിപ്പിക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യമെന്നും ലയൺസ് ക്ലബ് പ്രസിഡന്റ് പങ്കജ് ചന്ദാനി പറഞ്ഞു. ആരുടെയും മതപരമോ സാംസ്‌കാരികമോ ആയ വികാരങ്ങളെയും വിശ്വാസങ്ങളെയും വ്രണപ്പെടുത്തുകയല്ല തങ്ങളുടെ ലക്ഷ്യമെന്നും പങ്കജ് പറയുന്നു.
















































