കൊച്ചി: ഹിജാബ് വിഷയത്തിൽ പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. ശിരോവസ്ത്രം ധരിച്ച കുട്ടിയെ സ്‌കൂളിൽ പ്രവേശിപ്പിക്കണമെന്ന ഡിഡിഇയുടെ ഉത്തരവിന് സ്റ്റേയില്ല. ഡിഡിഇയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളുകയായിരുന്നു. കൂടാതെ സെന്റ് റീത്താസ് സ്‌കൂളിന്റെ ഹർജിയിൽ സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. ജസ്റ്റിസ് വി ജെ അരുൺ അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റേതാണ് നടപടി.
സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിൽ ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ എട്ടാംക്ലാസ് വിദ്യാർത്ഥിനിയെ ക്ലാസിൽ കയറ്റാതെ പുറത്തുനിർത്തിയ സംഭവത്തിൽ സ്‌കൂൾ അധികൃതരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച്ച സംഭവിച്ചതായി എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അതിനെതിരെ സ്‌കൂൾ അധികൃതർ കോടതിയെ സമീപിക്കുകയായിരുന്നു.
അടുത്ത വെളളിയാഴ്ച്ച ഹർജി വീണ്ടും പരിഗണിക്കും. തങ്ങളുടേത് സിബിഎസ്ഇ സ്‌കൂളാണെന്നും അതിനാൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനും ഡിഡിഇയ്ക്കും ഇത്തരം നടപടികൾ സ്വീകരിക്കാനുളള അധികാരമില്ല, ഇതൊരു അമിതാധികാര പ്രയോഗമാണ് എന്നായിരുന്നു സെന്റ് റീത്താസ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറഞ്ഞത്.
ഇതിനിടെ, പള്ളുരുത്തി ഹിജാബ് വിവാദത്തിൽ പ്രതികരണവുമായി വിദ്യാർത്ഥിനിയുടെ പിതാവും അഭിഭാഷകനും രംഗത്തെത്തിയിരുന്നു. തന്റെ മകളെ ടിസി വാങ്ങി മറ്റൊരു സ്കൂളിൽ ചേർക്കുമെന്ന് പിതാവ് പറഞ്ഞു. കുട്ടി മാനസികമായി ബുദ്ധിമുട്ടിലാണെന്നും അതുകൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം എന്നും അദ്ദേഹം വ്യക്തമാക്കി.
കൂടാതെ മതേതര വസ്ത്രങ്ങൾ അനുവദനീയമെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്, എൻറെ മകൾ ധരിച്ച ഷോൾ മതേതരമല്ലേ എന്നും പിതാവ് ചോദിച്ചു. അതുപോലെ, കുട്ടിക്കും കുടുംബത്തിനുമെതിരെ വ്യാജ പ്രചാരണങ്ങൾ നടക്കുന്നു എന്നും നിയമനടപടി സ്വീകരിക്കും എന്നും കുട്ടിയുടെ പിതാവിൻറെ അഭിഭാഷകൻ വ്യക്തമാക്കി.