ന്യൂഡൽഹി: അഹമ്മദാബാദിലെ വിമാനദുരന്തം അതീവ ദുഃഖകരവും ഹൃദയ ഭേദകവുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്തം ഞങ്ങളെ ഞെട്ടിക്കുകയും സങ്കടപ്പെടുത്തുകയും ചെയ്തു. വാക്കുകൾക്ക് അതീതമായി ഹൃദയഭേദകമാണിത്. ഈ ഘട്ടത്തിൽ എന്റെ ചിന്തകൾ മുഴുവൻ ദുരന്തബാധിതർക്കൊപ്പമാണ്. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്ന മന്ത്രിമാരുമായും അധികൃതരുമായും ബന്ധപ്പെടുന്നുണ്ടെന്നും സ്ഥിതിഗതികൾ വിലയിരുത്തുന്നതായും പ്രധാനമന്ത്രി സമൂഹമാധ്യമത്തിൽ കുറിച്ചു.
അതേസമയം വ്യോമയാനമന്ത്രി കെ. റാംമോഹൻ നായിഡുവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. പ്രധാനമന്ത്രി നേരിട്ട് വ്യോമയാന മന്ത്രിയോട് സംസാരിച്ചെന്നും സാഹചര്യങ്ങൾ വിലയിരുത്തുകയും ചെയ്തതായി മന്ത്രാലയം അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും മേൽനോട്ടം വഹിക്കാൻ അഹമ്മദാബാദിലേക്ക് ഉടൻ എത്തുമെന്ന് പ്രധാനമന്ത്രിയെ വ്യോമയാനമന്ത്രി അറിയിച്ചു.
കൂടാതെ ദുരന്ത ഭൂമിയിൽ ആവശ്യമായ എല്ലാ പിന്തുണയും നൽകുന്നുണ്ടെന്ന് ഉറപ്പാക്കാൻ മന്ത്രിയോട് പ്രധാനമന്ത്രി നിർദേശിച്ചു. മാത്രമല്ല സ്ഥിതിഗതികൾ മുടക്കമില്ലാതെ അറിയിക്കാനും ആവശ്യപ്പെട്ടുവെന്ന് മന്ത്രാലയം വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോടും മോദി സംസാരിച്ചു. അമിത് ഷായോടും അഹമ്മദാബാദിലേക്കു പോകാൻ നിർദേശം നൽകി.
ഇന്നു ഉച്ചയോടെ 242 യാത്രക്കാരുമായി അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനമാണ് മേഘാനിനഗർ പ്രദേശത്ത് തകർന്നുവീണത്. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന മുഴുവൻ യാത്രികരും മരിച്ചതായാണ് വിവരം.