കൊച്ചി: കുഞ്ഞിന്റെ ചോറൂണ് ചടങ്ങിൽ പങ്കെടുക്കാൻ പരോൾ അനുവദിക്കണമെന്ന ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയുടെ അപേക്ഷ ഹൈക്കോടതി തള്ളി. ജീവപര്യന്തം ശിക്ഷിക്കപ്പെടുന്നവർക്ക് പരോൾ അനുവദിക്കുന്നത് അസാധാരണ സന്ദർഭങ്ങളിലെന്നു ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്.
കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ആറാം പ്രതി എസ്. സിജിത് എന്ന അണ്ണൻ സിജിത്തിനാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ പരോൾ നിഷേധിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിൽ സിജിത്തിന് കുഞ്ഞു ജനിച്ചപ്പോൾ 10 ദിവസത്തെ പരോൾ അനുവദിച്ചത് കോടതി ചൂണ്ടിക്കാട്ടി.
സിജിത്തിന്റെ കുഞ്ഞിന് ഈ മാസം 23 നും 26 നുമായിരുന്നു ചോറൂണ് നിശ്ചയിച്ചിരുന്നത്. തുടർന്ന് സിജിത്തിന്റെ ഭാര്യയാണ് ഭർത്താവിന് പരോൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ചോറൂണു സമയത്ത് കുഞ്ഞിന്റെ പിതാവ് അടുത്തുണ്ടാവണം എന്നായിരുന്നു ഹർജിയിൽ ചൂണ്ടിക്കാട്ടിയത്.
എന്നാൽ ജീവപര്യന്തം ശിക്ഷിക്കപ്പെടുന്നവർക്ക് പരോൾ അനുവദിക്കുന്നത് അസാധാരണ സന്ദർഭങ്ങളിലാണെന്ന് കോടതി വ്യക്തമാക്കി. സിജിത്തിന് ഭാര്യയുടെ പ്രസവ സമയത്ത് പരോൾ അനുവദിച്ചിരുന്നു. .കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട ഒരാൾക്ക് കുട്ടി ഉണ്ടായതിനു ശേഷമുള്ള എല്ലാ ചടങ്ങുകൾക്കും പരോൾ അനുവദിക്കാൻ കഴിയില്ല അതുകൊണ്ടു തന്നെ ഹർജി തള്ളുന്നുവെന്നും കോടതി വ്യക്തമാക്കി.