കണ്ണൂർ: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽചാടിയ സംഭവത്തിൽ 4 ജയിൽ ഉദ്യോഗസ്ഥർക്ക് അന്വേഷണ വിധേയമായി സസ്പെൻഷൻ. ഇന്നലെ രാത്രി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡിപിഒ രജീഷ്, എപിഒമാരായ അഖിൽ, സഞ്ജയ് എന്നിവരെ സസ്പെൻഡ് ചെയ്തതായി ഡിഐജി വി ജയകുമാർ അറിയിച്ചു. ജയിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായെന്ന് ജയിൽ മേധാവി വ്യക്തമാക്കി. അതേസമയം ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം കണ്ണൂർ റേഞ്ച് ഡിഐജി അന്വേഷിക്കും.
അതേസമയം ജയിലുദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന് ജയിൽ മേധാവി എഡിജെപി ബൽറാം കുമാർ ഉപാധ്യായ പ്രതികരിച്ചു. വ്യക്തമായ ആസൂത്രണത്തോടെയാണ് ഗോവിന്ദചാമി ജയിൽ ചാടിയത്. സംഭവത്തിൽ ജയിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ട്. ആരെയും ഇപ്പോൾ കുറ്റപ്പെടുത്താനില്ല. ഉടൻ പിടികൂടാനായത് ആശ്വാസമാണ്. കണ്ണൂർ റേഞ്ച് ഡിഐജി സംഭവം വിശദമായി അന്വേഷിക്കും.
ഗോവിന്ദച്ചാമി ചാടിയ വിവരം അറിയാൻ വൈകി. ആദ്യം ജയിലിനുള്ളിലാണ് പരിശോധിച്ചത്. നാലര മണിയോടെയാണ് ഇയാൾ ജയിൽ ചാടിയത്. പോലീസിനെ അറിയിക്കാൻ വൈകിയെന്നും എങ്കിലും ഉടനെ പിടിക്കാനായത് ആശ്വാസമെന്നും ബൽറാം കുമാർ ഉപാധ്യായ പറഞ്ഞു.
അതേസമയം കണ്ണൂർ തളാപ്പിലെ വീട്ടുവളപ്പിലെ കിണറ്റിൽനിന്നുമാണ് ഗോവിന്ദച്ചാമിയെ പിടികൂടിയത്. ഗോവിന്ദച്ചാമി ആദ്യം ഒളിച്ചിരുന്ന കെട്ടിടം പോലീസ് വളഞ്ഞിരുന്നു. ഇതിനിടെ കെട്ടിടത്തിൽ നിന്ന് പുറത്തുചാടിയ ഗോവിന്ദചാമി അടുത്തുള്ള കിണറ്റിലേക്ക് ചാടി ഒളിക്കുകയായിരുന്നു.