ന്യൂഡൽഹി: എംബിബിഎസ് വിദ്യാർത്ഥിനി കൂട്ട ബലാൽസംഗത്തിനിരയായ സംഭവത്തിൽ വിവാദ കണ്ടുപിടിത്തമായി മുഖ്യമന്ത്രി മമത ബാനർജി. രാത്രിയിൽ വിദ്യാർത്ഥി പുറത്തിറങ്ങിയതിനെ കുറ്റപ്പെടുത്തിയ മമത ബാനർജി രാത്രി പന്ത്രണ്ടരയ്ക്ക് ആരാണ് പെൺകുട്ടിയെ വനമേഖലയ്ക്ക് അടുത്തേക്ക് പോകാൻ അനുവദിച്ചതെന്നു ചോദിച്ചു. ഇക്കാര്യത്തിൽ സ്വകാര്യ മെഡിക്കൽ കോളേജ് അധികൃതർ കൃത്യമായ സുരക്ഷ ഉറപ്പാക്കണം. എല്ലാ സംസ്ഥാനങ്ങളിലും ഇത്തരം സംഭവങ്ങൾ നടക്കുന്നു, ബംഗാളിലേത് മാത്രമെന്നു പർവതീകരിക്കരുതെന്നും മമത ബാനർജി പറഞ്ഞു.
അതേസമയം സ്വകാര്യ മെഡിക്കല് കോളേജുകൾ രാത്രി വൈകി പെൺകുട്ടികളെ പുറത്ത് പോകാൻ അനുവദിക്കരുതെന്നും അവർ നിർദേശിച്ചു. ഇതിനിടെ മമതയുടെ വിവാദ പരാമർശനത്തിനെതിരെ ബിജെപി രംഗത്തെത്തി. മമതയുടെ പരാമർശം അപമാനകരമെന്നും പെൺകുട്ടികൾ രാത്രി വൈകി പുറത്തിറങ്ങിയാൽ ബലാത്സംഗം ക്ഷണിച്ചുവരുത്തുമെന്നാണ് മമത സൂചിപ്പിക്കുന്നതെന്നും അമിത് മാളവ്യ പ്രതികരിച്ചു. മമത നിരന്തരം ഇരയെ കുറ്റപ്പെടുത്തുകയാണെന്നും ബിജെപിയുടെ വിമർശനം.