കല്പറ്റ: മഹാരാഷ്ട്രയിൽ നിന്നു വൻ കവർച്ച നടത്തി കേരളത്തിലേക്കു കടന്ന മലയാളി കവർച്ചാ സംഘം വയനാട്ടിൽപിടിയിൽ. മഹാരാഷ്ട്രയിൽനിന്ന് ഒന്നര കോടിയോളം രൂപ കവർച്ച നടത്തി മുങ്ങിയ പാലക്കാട് സ്വദേശികളായ സംഘമാണ് വയനാട്ടിൽ പിടിയിലായത്.
കുമ്മാട്ടർമേട്, ചിറക്കടവ്, ചിത്തിര വീട്ടിൽ നന്ദകുമാർ (32), കാണിക്കുളം, കഞ്ഞിക്കുളം അജിത്കുമാർ (27), പോൽപുള്ളി, പാലാനംകൂറിശ്ശി, സുരേഷ് (47), കാരെക്കാട്ട്പറമ്പ്, ഉഷ നിവാസ്, വിഷ്ണു (29), മലമ്പുഴ, കാഞ്ഞിരക്കടവ്, ജിനു (31), വാവുല്യപുരം, തോണിപാടം, കലാധരൻ (33) എന്നിവരെയാണ് ഹൈവേ പോലീസും കല്പറ്റ പോലീസും സ്‌ക്വാഡും ചേർന്ന് പിടികൂടിയത്.
പ്രതികൾ മഹാരാഷ്ട്രയിലെ സത്തരാ ജില്ലയിലെ ബുഞ്ച് പോലീസ് സ്‌റ്റേഷൻ പരിധിയിൽ ശനിയാഴ്ചയാണ് കവർച്ച നടന്നതെന്നാണ് അറിയുന്നത്. കാറിൽ കൊണ്ടുപോകുകയായിരുന്നു ഒന്നര കോടി രൂപയാണ് രണ്ട് കാറുകളിലായി എത്തിയ സംഘം കവർച്ച നടത്തിയത്. ഇത് സംബന്ധിച്ച് വിവരം ലഭിച്ച മഹാരാഷ്ട്രാ പോലീസ് സംഘത്തെ പിന്തുടരുകയായിരുന്നു. തുടർന്ന് ഇവർ കേരളത്തിലേക്ക് കടന്നതിനെ തുടർന്ന് സംസ്ഥാന പോലീസിന് വിവരം ലഭിച്ചു.
പിന്നീടു ഇവർ വയനാട് ജില്ലയിൽ പ്രവേശിച്ചിട്ടുണ്ടെന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി എം.എം അബ്ദുൾ കരീമിന്റെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകൾക്കും അലർട്ട് നൽകിയിരുന്നു. പിന്നാലെ ശനിയാഴ്ച രാത്രിയിൽ ഇവർ സഞ്ചരിച്ച കെഎൽ10 എ.ജി 7200 സ്‌കോർപിയോ കൈനാട്ടിയിൽ വച്ച് പിന്തുടർന്ന് പിടികൂടുകയുമായിരുന്നു.
അതേസമയം ഒരു വാഹനത്തിലുണ്ടായിരുന്ന ആറു പേരെയാണ് പിടിയിലായത്. ഒരു ഇന്നോവയിലുള്ളവർകൂടി കവർച്ചയിൽ പങ്കാളികളായിട്ടുണ്ടെന്നാണ് വിവരം. ഇവരെ പിടികൂടാനായിട്ടില്ല. പിടികൂടിയവരെ വൈദ്യ പരിശോധനക്ക് ശേഷം മഹാരാഷ്ട്ര പോലീസിന് കൈമാറി. ഇവരുടെ വാഹനത്തിൽനിന്ന് ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. പിടിയിലായവരെല്ലാം കവർച്ച, വധശ്രമം, ലഹരിക്കടത്ത് എന്നിങ്ങനെ നിരവധി ക്രിമിനൽ കേസുകളിൽപ്പെട്ടവരാണെന്നും പോലീസ് അറിയിച്ചു. സബ് ഇൻസ്പെക്ടർമാരായ വിമൽ ചന്ദ്രൻ, എൻ. വി ഹരീഷ്‌കുമാർ, ഒ.എസ് ബെന്നി, എഎസ്ഐ മുജീബ് റഹ്‌മാൻ, ഡ്രൈവർ എസ് സിപിഒ പിഎം സിദ്ധിഖ്, സിപിഒ എബിൻ, എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.