കൊച്ചി: മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള മമ്മൂട്ടിക്കമ്പനിയുടെ മറവിൽ സ്വദേശത്തും വിദേശത്തും സിനിമാ മേഖലയിൽ വൻ തട്ടിപ്പ്. വിതരണ ഏജൻസിയുടെ തട്ടിപ്പിന് ഇരയായ അച്ചായൻസ് ഫിലിം ഹൗസ് നിയമ നടപടിക്ക് ഒരുങ്ങുന്നു. സിനിമാ വിതരണ രംഗത്ത് പിടിമുറുക്കി മമ്മൂട്ടിക്കമ്പനിയടക്കമുള്ള പ്രമുഖ വിതരണ ഏജൻസികളുടെ മറവിലാണ് തട്ടിപ്പ് സംഘം വിലസുന്നതെന്ന് അച്ചായൻസ് ഫിലിം ഹൗസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
ട്രൂത്ത് ഗ്ലോബൽ ഫിലിംസാണ് (ദുബായ്)മമ്മൂട്ടിക്കമ്പനിയുടെ മറവിൽ അച്ചായൻസ് ഫിലിം ഹൗസിനെ തട്ടിപ്പിന് ഇരയാക്കിയതെന്ന് അച്ചായൻസ് ഫിലിം ഹൗസ് പുറത്തുവിട്ട വാർത്താകുറിപ്പിൽ അറിയിച്ചു. ട്രൂത്ത് ഗ്ലോബൽ ഫിലിംസ് (ദുബായ്) പ്രതിനിധികളായ ട്രൂത്ത് സമദ്, റെബിൻ ആരിഫ് എന്നിവർ മുഖേന മമ്മൂട്ടിക്കമ്പനിയുടെ ‘ബസൂക്ക’ എന്ന ചിത്രത്തിൻറെ നോർത്ത് അമേരിക്കൻ വിതരണാവകാശം ഒരു വലിയ തുകയ്ക്ക് മിനിമം ഗ്യാരൻറി(എം ജി) അടിസ്ഥാനത്തിൽ അച്ചായാൻസ് ഫിലിം ഹൗസ് സ്വന്തമാക്കിയിരുന്നു.
കരാർ പ്രകാരം സിനിമ വിജയിക്കാത്ത പക്ഷം ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം അവരുടെ അടുത്ത പ്രോജക്റ്റ് ആയ ‘കളങ്കാവൽ’ സിനിമയുടെ വിതരണാവകാശം വഴി പരിഹരിക്കുമെന്ന് അച്ചായൻസ് ഫിലിം ഹൗസുമായുള്ള കരാറിൽ പറഞ്ഞിരുന്നു. എന്നാൽ ബസൂക്ക നോർത്ത് അമേരിക്കൻ മാർക്കറ്റിൽ വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കി. ഇതിനെ തുടർന്ന് ബന്ധപ്പെട്ടവരുമായി ചർച്ച നടത്തിയെങ്കിലും, കളങ്കാവൽ സിനിമയുടെ വിതരണാവകാശത്തിലൂടെ നഷ്ടം പരിഹരിക്കാമെന്ന കരാറിലെ വ്യവസ്ഥയും ലംഘിച്ചു.
തുടർന്ന് കളങ്കാവൽ സിനിമ റിലീസ് ചെയ്തപ്പോൾ ട്രൂത്ത് ഗ്ലോബൽ ഫിലിംസിന് ചിത്രത്തിൻറെ വിതരണ അവകാശം ഇല്ലായെന്നാണ് പറഞ്ഞത്. മറ്റൊരു പ്രോജക്റ്റിലൂടെ പരിഹരിക്കാം എന്ന് വാഗ്ദാനവും നൽകി. ട്രൂത്ത് സമദ് വലിയ വിശ്വാസ വഞ്ചനയാണ് കാണിച്ചത്. തെറ്റായ കാര്യങ്ങൾ പറഞ്ഞ് ഞങ്ങളെ വിശ്വസിപ്പിച്ചു. ഒരു വർഷത്തിലേറെയായിട്ടും ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. അവരുമായി ബന്ധപ്പെടാനുള്ള എല്ലാ സംവിധാനങ്ങളും അവർ ഒഴിവാക്കുകയും മമ്മൂട്ടിക്കമ്പനിയുടെ പേരിൻറെ മറവിൽ ഉണ്ടാക്കിയ വ്യവസ്ഥകളും കരാറുകളും ലംഘിക്കുകയാണ് ചെയ്യുന്നത്. ഇതിനിടെ മമ്മൂട്ടി പണം വാങ്ങിയതായും ട്രൂത്ത് ഗ്ലോബൽ ഫിലിംസ് പ്രതിനിധികൾ പറയുന്നു.
മലയാളത്തിലെ ഏറ്റവും പ്രമുഖ ഫിലിം കമ്പനിയായ മമ്മൂട്ടിക്കമ്പനിയുടെ മറവിൽ നടക്കുന്ന ഇത്തരം തട്ടിപ്പിനെതിരെ നിയമനടപടി സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും അച്ചായൻസ് ഫിലിം ഹൗസ് പുറത്തുവിട്ട വാർത്താകുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു. സിനിമാ വിതരണ മേഖലയിൽ നടക്കുന്ന ഇത്തരം തട്ടിപ്പുകൾ സിനിമാ വ്യവസായത്തിൻറെ ഭാവിക്ക് നല്ലതല്ല. മമ്മൂട്ടിക്കമ്പനിയെയോ മറ്റേതെങ്കിലും ചലച്ചിത്രരംഗത്തെ കമ്പനികളെയോ വ്യക്തികളെയോ അപകീർത്തിപ്പെടുത്താൻ ഞങ്ങൾ ഒരുക്കമല്ല. മമ്മൂട്ടിക്കമ്പനി പോലുള്ള ഒരു വലിയ സ്ഥാപനത്തിൻറെ മറവിൽ പോലും തട്ടിപ്പ് നടക്കുമ്പോൾ ഈ രംഗത്ത് നടക്കുന്ന ചൂഷണത്തിൻറെയും തട്ടിപ്പിൻറെയും വ്യാപ്തിയുടെ ആഴം കൂട്ടുകയാണ്.
പൊതുജനങ്ങളുടെയും ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്നവരുടെയും ശ്രദ്ധയിലേക്കാണ് ഈ വാർത്താകുറിപ്പ് അയയ്ക്കുന്നതെന്ന് അച്ചായൻസ് ഫിലിം ഹൗസ് പറയുന്നു. ഫിലിം ഹൗസിനെ തട്ടിപ്പിന് ഇരയാക്കിയ ട്രൂത്ത് ഗ്ലോബൽ ഫിലിംസിനെതിരെ ഉടനെ നിയമനടപടി സ്വീകരിക്കുമെന്നും അച്ചായൻസ് ഫിലിം ഹൗസ് അറിയിച്ചു.










































