അഹമ്മദാബാദ്∙ ‘‘എനിക്ക് ഇപ്പോഴുമറിയില്ല, ഞാൻ എങ്ങനെ രക്ഷപ്പെട്ടുവെന്ന്… കുറച്ചു നേരത്തേക്ക്, ഞാൻ മരിക്കാൻ പോകുകയാണെന്ന് കരുതി. പക്ഷേ ഞാൻ കണ്ണു തുറന്നപ്പോഴാണ് ജീവിച്ചിരിപ്പുണ്ടെന്ന് മനസിലായത്. പെട്ടെന്നു ഞാൻ സീറ്റ് ബെൽറ്റ് തുറന്ന് അവിടെ നിന്ന് ഇറങ്ങി. കൺമുന്നിൽ വച്ചാണ് രണ്ട് എയർഹോസ്റ്റസുമാർ ഇല്ലാതായത്.’’ രാജ്യം കണ്ടെ ഏറ്റവും വലിയ വിമാനാപകടത്തിൽ നിന്നും തലനാരിഴയ്ക്ക് ജീവൻ രക്ഷപ്പെട്ട ഏക വ്യക്തിയായ വിശ്വാസ് കുമാർ രമേഷിന്റെ വാക്കുകളാണിത്. അവിശ്വസനീയം, ദൈവത്തിന്റെ കരങ്ങൾ താങ്ങിയ ജീവൻ എന്നു പറയാം.
വ്യാഴാഴ്ചയുണ്ടായ അഹമ്മദാബാദ് വിമാനദുരന്തത്തിൽനിന്ന് രക്ഷപ്പെട്ട 40 കാരനായ ബ്രിട്ടീഷ്- ഇന്ത്യൻ വംശജനായ വിശ്വാസ് കുമാർ രമേഷ് താൻ എങ്ങനെയാണ് രക്ഷപ്പെട്ടതെന്ന് ഇപ്പോഴും വ്യക്തമായി ഓർക്കുന്നില്ലെന്നാണ് പറയുന്നത്. ‘‘എനിക്ക് അതിൽ നിന്ന് എങ്ങനെ ജീവനോടെ പുറത്തുവരാൻ കഴിഞ്ഞുവെന്ന് അറിയില്ല. കുറച്ചു നേരത്തേക്ക്, ഞാൻ മരിക്കാൻ പോകുന്നു എന്ന് കരുതി.’’ – അദ്ദേഹം ദൂരദർശന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.
അതേസമയം വിമാനത്തിൽ എമർജിൻസി വാതിലിനു സമീപത്തെ 11എ സീറ്റിൽ ആയിരുന്നു വിശ്വാസ് ഇരുന്നിരുന്നത്. വിമാനം ഇടിച്ചിറങ്ങിയതോടെ എമർജൻസി വാതിൽ പുറത്തേക്ക് തെറിച്ചിരിക്കാമെന്നാണ് നിഗമനം.‘‘ ഹോസ്റ്റലിലെ ഗ്രൗണ്ട് ഫ്ലോറിനടുത്താണ് ഞാൻ ഇറങ്ങിയത്. അവിടെ കുറച്ച് സ്ഥലമുണ്ടായിരുന്നു. അങ്ങനെ ഞാൻ അവിടെനിന്ന് പുറത്തിറങ്ങി. കെട്ടിടത്തിന്റെ മതിൽ എതിർവശത്തായിരുന്നു, ആർക്കും ആ വഴി പുറത്തുവരാൻ കഴിഞ്ഞുവെന്ന് ഞാൻ കരുതുന്നില്ല. നിമിഷങ്ങൾക്കുള്ളിൽ തീ ആളിപ്പടർന്നു. എന്റെ കയ്യിൽ പൊള്ളലേറ്റു. എന്റെ കൺമുന്നിൽവച്ചാണ് രണ്ട് എയർഹോസ്റ്റസുമാർ മരിച്ചത്.’’– വിശ്വാസ് പറഞ്ഞു.
ഇന്ന് രാവിലെ ആശുപത്രിയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി വിശ്വാസ് കുമാറിനെ നേരിട്ടെത്തി സന്ദർശിക്കുകയും അപകടത്തെ കുറിച്ച് ചോദിച്ചറിയുകയും ചെയ്തിരുന്നു. ഡിഡി ന്യൂസിനോട് സംസാരിച്ച വിശ്വാസ്, വിമാനം പറന്നുയർന്ന് 10 സെക്കൻഡിനുള്ളിൽ അപകടം സംഭവിച്ചുവെന്ന് പറഞ്ഞു. “വിമാനം കുടുങ്ങിയതുപോലെ തോന്നി. പെട്ടെന്ന്, ലൈറ്റുകൾ തെളിഞ്ഞു, തൊട്ടുപിന്നാലെ, അത് വേഗത കൂട്ടി – പിന്നീട് അത് തകർന്നു,” അദ്ദേഹം ഓർമ്മിച്ചു.