തിരുവനന്തപുരം: പത്തനംതിട്ടയ്ക്ക് പിന്നാലെ തിരുവനന്തപുരത്തും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരെ പ്രതിഷേധ ഫ്‌ളക്‌സ് ബോർഡ്. ‘നായർ സമുദായത്തെ ഒറ്റുകൊടുത്ത സുകുമാരൻ നായർക്ക് ആദരാഞ്ജലികൾ’ എന്നാണ് ഫ്‌ളക്‌സിലെ വാചകം. കൂടാതെ ഫ്‌ളക്‌സ് ബോർഡിൽ കട്ടപ്പ ബാഹുബലിയെ പിന്നിൽ നിന്ന് കുത്തുന്ന ചിത്രവുമുണ്ട്. തിരുവനന്തപുരം നരുവാമൂട് നടുക്കാട് എൻഎസ്എസ് കാര്യാലയത്തിന് മുന്നിൽ കരയോഗം ഭാരവാഹികളാണ് സുകുമാരൻ നായർക്കെതിരെ ഫ്‌ളക്‌സ് സ്ഥാപിച്ചത്.
കഴിഞ്ഞ ദിവസം പത്തനംതിട്ടയിലും ജി സുകുമാരൻ നായർക്കെതിരെ ഫ്ളക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടിരുന്നു. സുകുമാരൻ നായർ സമുദായത്തിന് നാണക്കേടാണെന്ന് കുറ്റപ്പെടുത്തുന്നതായിരുന്നു പോസ്റ്റർ. ‘കുടുംബ കാര്യത്തിന് വേണ്ടി അയ്യപ്പ ഭക്തരെ പിന്നിൽ നിന്ന് കുത്തി പിണറായിക്ക് പാദസേവ ചെയ്യുന്ന കട്ടപ്പയായി മാറിയ സുകുമാരൻ നായർ സമുദായത്തിന് നാണക്കേട്’ എന്ന് പോസ്റ്ററിൽ വിമർശിച്ചിരുന്നു
കൂടാതെ പത്തനംതിട്ട വെട്ടിപ്പുറം എൻഎസ്എസ് കരയോഗം ഓഫീസിന് മുന്നിലും ജി സുകുമാരൻ നായർക്കെതിരെ പോസ്റ്റർ ഉയർന്നിരുന്നു. എൻഎസ്എസ് ജനറൽ സെക്രട്ടറി സമുദായത്തിന് നാണക്കേടാണെന്നും കുടുംബകാര്യത്തിന് വേണ്ടി അയ്യപ്പഭക്തരെ പിന്നിൽ നിന്ന് കുത്തിയെന്നുമായിരുന്നു ബാനർ. എൻഎസ്എസ് എൽഡിഎഫിനൊപ്പമെന്ന എൻഎസ്എസ് ജനറൽ സെക്രട്ടറിയുടെ പ്രസ്താവനയോടെ എൻഎസ്എസിനുള്ളിൽ പൊട്ടിത്തെറി രൂക്ഷമായി കൊണ്ടിരിക്കുകയാണ്. നിരവധിപേരാണ് എൻഎസ്എസിൽ നിന്നു രാജിവച്ച് പുറത്തുപോയത്. ഇന്നലെ ഒരു കുടുംബത്തിലെ നാലുപേർ രാജി വച്ചിരുന്നു.