റാംപുർ: 15 കാരൻ മകന്റെ ‘പ്രതിശ്രുത വധു’വിനൊപ്പം ആറുമക്കളുടെ പിതാവ് ഒളിച്ചോടി . ഉത്തർപ്രദേശിലെ റാംപുരിലാണ് സംഭവം ഉണ്ടായത്. ആറു കുട്ടികളുടെ പിതാവായ ഷക്കീലാണ് മകന്റെ ഭാവി വധുവായ ജബീനയ്ക്കൊപ്പം നാടുവിട്ടത്. ഇരുവരും വൈകാതെ വിവാഹിതരാകുകയും ചെയ്തു.
ജബീനയുമായുള്ള ബന്ധം എതിർത്തതിനെ തുടർന്ന് ഷക്കീൽ തന്റെ ഭാര്യ ഷബാനയെയും മകനെയും ക്രൂരമായി മർദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഷക്കീൽ ജബീനയ്ക്കൊപ്പം ഒളിച്ചോടി വിവാഹിതരായത്. ഇടയ്ക്കു മകന്റെ ഭാവിവധുവിന്റെ വീട്ടിൽ സന്ദർശനം നടത്തുന്നതിനിടെയാണ് ഷക്കീലും ജബീനയും പ്രണയത്തിലായത്. പിന്നീടു രാത്രി മുഴുവൻ ഇരുവരും വീഡിയോ കോളുകൾ വിളിക്കാറുണ്ടെന്നും കുടുംബം ആരോപിക്കുന്നു.
തന്റെ പിതാവും പ്രതിശ്രുത വധുവും തമ്മിലുള്ള ബന്ധം കണ്ടെത്തിയതിനെ തുടർന്ന് മകൻ വിവാഹത്തിൽനിന്നു പിന്മാറി. ഇതിനു പിന്നാലെ ഷക്കീലിന്റെ ഭാര്യയും ബന്ധത്തെ ചോദ്യം ചെയ്തു. ഇതോടെയാണ് ഇയാൾ ഭാര്യയെയും മകനെയും മർദിച്ചത്. പിതാവിന്റെ വിവാഹേതര ബന്ധം അറിഞ്ഞതിനെ തുടർന്നാണ് ജബീനയെ വിവാഹം കഴിക്കാൻ വിസമ്മതിച്ചതെന്ന് 15 കാരനായ മകൻ പറയുന്നു. നാടുവിടുന്നതിനു മുൻപായി ഷക്കീൽ വീട്ടിൽനിന്ന് രണ്ടു ലക്ഷം രൂപയും 17 ഗ്രാം സ്വർണവും മോഷ്ടിച്ചെന്നും കുടുംബം ആരോപിക്കുന്നു.