കൊച്ചി: സ്കൂളിൽ നിന്നു വരുന്നതിനിടെ ഇൻസ്ട്രുമെന്റ് ബോക്സും പുസ്തകവും കളഞ്ഞു പോയതിന് മകന്റെ കൈ തല്ലിയൊടിച്ച് പിതാവ്. കളമശേരി തോഷിബ ജംക്‌ഷനിൽ താമസിക്കുന്ന ശിവകുമാറാണ് 11 വയസുകാരനായ മകനെ അതിക്രൂരമായി മർദ്ദിച്ചത്. പിതാവിന്റെ മർദ്ദനത്തിൽ കുട്ടിയുടെ കൈത്തണ്ടയ്ക്ക് പൊട്ടലുണ്ട്. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നാണ് അറിയുന്നത്. കളമശ്ശേരി പൊലീസ് ശിവകുമാറിനെ അറസ്റ്റ് ചെയ്തു.
ഇത് രണ്ടാം തവണയാണ് ബോക്സും പുസ്തകവും കളഞ്ഞുപോകുന്നതെന്ന് പറഞ്ഞാണ് ശിവകുമാർ മകനെ അടിച്ചത്. വടി കൊണ്ട് ശക്തിയായി അടിച്ചതിനെ തുടർന്നാണ് കുട്ടിയുടെ കൈയ്ക്ക് പൊട്ടലുണ്ടായത്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്നാണ് പോലീസ് കേസെടുത്തത്. തമിഴ്നാട് വെല്ലൂർ സ്വദേശികളാണ് ശിവകുമാറും കുടുംബവും. കുറച്ചു കാലമായി ഇവർ കളമശേരിയിൽ താമസിച്ചുവരികയാണ്.