ആലപ്പുഴ: ആൺസുഹൃത്തിനെ രക്ഷിക്കാൻ സ്കൂൾ വിദ്യാർഥിനി 75 കാരനെതിരെ നൽകിയ പരാതിയിൽ പോക്‌സോ കേസിൽ നിരപരാധിക്കു ജയിലിൽ കഴിയേണ്ടി വന്നത് ഒൻപത് മാസം. ആലപ്പുഴ സ്വദേശി എംജെ ജോസഫാണ് ചെയ്യാത്ത കുറ്റത്തിന് ജയിലിൽ കിടന്നത്. പിന്നീടു താൻ നേരത്തെ നൽകിയത് തെറ്റായ മൊഴിയാണെന്ന് അതിജീവിത കോടതിയിൽ പറഞ്ഞതോടെ ഇയാളെ കോടതി വെറുതെ വിടുകയായിരുന്നു.
ആലപ്പുഴ നഗരത്തിലെ സ്കൂളിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുമ്പോഴാണ് ജോസഫ് പോക്സോ കേസിൽ അറസ്റ്റിൽ ആകുന്നത്. സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
അതേസമയം പ്രതി നിരപരാധിയാണെന്നും ആൺ സുഹൃത്തുമായുള്ള ബന്ധം ജോസഫ് വീട്ടിൽ പറയുമോ എന്ന ഭയത്തിൽ കളളം പറഞ്ഞതാണെന്നും പെൺകുട്ടി വിചാരണ സമയത്ത് മൊഴി മാറ്റി. എന്നാല്ഡ അപ്പോഴേക്കും ജോസഫിന്റെ ജയിൽ വാസം 285 ദിവസം പിന്നിട്ടിരുന്നു. അനുഭവിക്കാൻ ഉള്ളതെല്ലാം അനുഭവിച്ചെന്നും ആരോടും പരാതിയില്ലെന്നുമാണ് കുറ്റ വിമുക്തനായ ജോസഫ് പറയുന്നു.
ജീവിതം കരുപ്പിടിപ്പിക്കാൻ തയ്യൽപണി മുതൽ സെക്യൂരിറ്റിപ്പണി വരെ ചെയ്തിട്ടുണ്ട് ജോസഫ്. പത്ത് വർഷം മുൻപ് ക്യാൻസർ ബാധിച്ച് ഭാര്യ മരിച്ചു. അതോടെ മക്കൾക്കൊപ്പമായി ജീവിതം. ഇതിനിടെയാണ് ഒരിക്കലും പ്രതീക്ഷിക്കാത്ത പരീക്ഷണങ്ങൾ അദ്ദേഹത്തിന് നേരിടേണ്ടി വന്നത്. തുടർന്ന് പെൺകുട്ടി മൊഴി മാറ്റിയതോടെ ജോസഫിന് രണ്ട് വർഷം മുൻപാണ് കേസിൽ ജാമ്യം ലഭിച്ചത്. ഇപ്പോൾ കോടതി കുറ്റവിമുക്തനാക്കിയതോടെ പറഞ്ഞറിയിക്കാൻ ആകാത്ത ആശ്വാസം ഉണ്ടെന്നാണ് അദ്ദേഹം പറയുന്നു.
അതേസമയം പെൺകുട്ടിയുടെ പുതിയ മൊഴിയുടെ അടിസ്ഥാനത്തിൽ കാമുകനെ പ്രതിയാക്കി നോർത്ത് പോലീസ് കേസ് എടുത്തിട്ടുണ്ട്. ഇതിൻ്റെ വിചാരണ അധികം വൈകാതെ ആരംഭിക്കും.