തൃശ്ശൂർ: ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിക്കേസ് നിർണായക വഴിത്തിരിവിൽ. ഷീലാ സണ്ണിയെ കുടുക്കിയ വ്യാജലഹരിക്കേസിനു പിന്നിൽ ഷീലയുടെ മരുമകളുടെ സഹോദരിയാണെന്നു പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. ഇവരെ പ്രതിയാക്കിയാണ് പോലീസ് റിപ്പോർട്ട് നൽകിയത്. കാലടി സ്വദേശി ലിവിയാ ജോസിന് ഷീലാ സണ്ണിയോടുള്ള വൈരാഗ്യമാണ് വ്യാജലഹരി ബാഗിൽ വയ്ക്കുന്നതിന് കാരണമെന്നാണ് പോലീസ് കണ്ടെത്തൽ. അതേസമയം പോലീസ് അന്വേഷണം തുടങ്ങുന്നതിന് തൊട്ടുമുമ്പ് വിദേശത്തേക്ക് കടന്ന ലിവിയയെ തിരിച്ചെത്തിക്കാൻ അന്വേഷണ സംഘം നീക്കം ആരംഭിച്ചു.
ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീലാ സണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയ സംഭവത്തിൽ മുഖ്യ സൂത്രധാരനും ഒന്നാം പ്രതിയുമായ നാരായണ ദാസിൻറെ അറസ്റ്റോടെയാണു സംഭവങ്ങളുടെ ചുരുളഴിയുന്നത്. നാരായണ ദാസ് പോലീസിന് നൽകിയ കുറ്റസമ്മത മൊഴി ഇങ്ങനെയാണ്. നാരായണ ദാസും ഷീലാ സണ്ണിയുടെ മരുമകളുടെ സഹോദരി ലിവിയാ ജാസും സുഹൃത്തുക്കളായിരുന്നു. സാമ്പത്തികമായും കുടുംബ പരമായും ഷീലയുമായി ലിവിയയ്ക്കും കുടുംബത്തിനും പ്രശ്നങ്ങളുണ്ടായിരുന്നു.
ഇതോടെ ഷീലയെ കുടുക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി നാരായണദാസുമായി ചേർന്ന് ലിവിയ ബംഗെലൂരുവിൽ നിന്നാണ് വ്യാജ എൽഎസ്ഡി സ്റ്റാമ്പ് എത്തിച്ചത്. സംഭവം നടക്കുന്ന 2023 ഏപ്രിൽ 27 ൻറെ തലേന്ന് ലിവിയ ഷീലയുടെ വീട്ടിലെത്തി. ബാഗിലും സ്കൂട്ടറിലും സ്റ്റാമ്പ് വച്ചു. അന്നു തന്നെ ഇരിങ്ങാലക്കുടയിലെ എക്സൈസ് ഉദ്യോഗസ്ഥനെയും കൊണ്ട് നാരായണദാസ് ചാലക്കുടിയിലെത്തി ഷീലയുടെ വരവും പോക്കും വിശദമാക്കി.
തൊട്ടടുത്ത ദിവസം 27 ന് ഷീലയെ എക്സൈസ് സംഘം പിടികൂടുമ്പോഴും ലിവിയയും നാരായണദാസും ചാലക്കുടിയിലുണ്ടായിരുന്നു. പിടിച്ചെടുത്തത് വ്യാജ ലഹരിയാണെന്ന് തെളിഞ്ഞത് 72 ദിവസത്തെ ജയിൽ വാസത്തിനു ശേഷമായിരുന്നു. പിന്നീട് മാർച്ച് ഏഴിന് ഗൂഢാലോചന അന്വേഷണം കൊടുങ്ങല്ലൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഏറ്റെടുത്തു. അന്വേഷണം ഏറ്റെടുക്കുന്നതിന്റെ തലേന്ന് ആറാം തീയതി ലിവിയ വിദേശത്തേക്ക് കടന്നു. കേസിൽ പ്രതി ചേർത്ത ലിവിയയെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം ഇപ്പോൾ.