അസാം: സിൽച്ചാറിൽ ഗൈനക്കോളജിസ്റ്റായി 10 വർഷത്തിലേറെ ജോലി ചെയ്ത വ്യാജ ഡോക്ടർ ഒടുവിൽ പിടിയിൽ. ശ്രൂഭൂമി സ്വദേശിയായ പുലോക് മലക്കാർ എന്നയാളെയാണ് മതിയായ ക്വാളിഫിക്കേഷൻ ഇല്ലായെന്ന കാരണത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ മതിയായ മെഡിക്കൽ യോഗ്യതകളൊന്നുമില്ലാതെ ഇക്കാലത്തിനിടയ്ക്ക് നടത്തിയത് 50ലധികം സിസേറിയനുകളും ഗൈനക്കോളജിക്കൽ ശസ്ത്രക്രിയകളുമാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിൽ സിൽച്ചാറിലെ രണ്ട് സ്വകാര്യ ആശുപത്രികളിൽ ഗൈനക്കോളജിസ്റ്റായി പ്രവർത്തിച്ചുവരികയായിരുന്നു പുലോക്. ഈ പ്രദേശത്തെ അറിയപ്പെടുന്ന ഡോക്ടർ കൂടിയാണ് ഇയാൾ.
അതേസമയം പുലോക് വ്യാജ ഡോക്ടറാണെന്ന രഹസ്യവിവരത്തെ തുടർന്നുള്ള അന്വേഷണമാണ് അറസ്റ്റിലേക്കു നയിച്ചത്. ഇയാൾ സിൽച്ചാറിലെ ഷിബ്‌സുന്ദരി നാരി ശിക്ഷാ സേവാ ആശ്രമ ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്ററിൽ സിസേറിയൻ നടത്തുന്നതിനിടെയാണ് പോലീസ് അറസ്റ്റ് ചെയ്തതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കൂടാതെ പോലീസ് നടത്തിയ അന്വേഷണത്തിൽ പുലോക്കിന്റെ സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്നു തെളിഞ്ഞതായി ഉദ്യോഗസ്ഥർ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പുലോക് മലക്കാറിനെ 5 ദിവസത്തേക്കു പോലീസ് കസ്റ്റഡിയിൽ വിട്ടു.