കോട്ടയം: ഏറ്റൂമാനൂരിലെ ഷൈനിയുടെയും മക്കളുടെയും ആത്മഹത്യയ്ക്കു കാരണം ഭർത്താവ് നോബിയുടെ പീഡനമാണെന്ന് പോലീസ് കുറ്റപത്രം. മരിക്കുന്നതിനു ഏതാനും മാസങ്ങൾക്കു മുൻപ് നോബിയുടെ തൊടുപുഴയിലെ വീട്ടിൽ നിന്നും ഷൈനി മക്കളേയും വിളിച്ചു ഇറങ്ങിപ്പോയിട്ടും പിന്തുടർന്നെത്തി ഉപദ്രവിച്ചുവെന്നും കൂടാതെ മരിക്കുന്നതിന്റെ തലേ ദിവസവും നോബി ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും കുറ്റപത്രത്തിൽ പറയുന്നു.
ഏറ്റുമാനൂർ ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഏറ്റുമാനൂർ പൊലീസ് ഇന്നു കുറ്റപത്രം സമർപ്പിക്കും. മരിക്കുന്നതിന്റെ തലേ ദിവസം ഫോൺ വിളിച്ചു സംസാരിച്ചപ്പോൾ ‘മക്കളെയും കൂട്ടി പോയി മരിച്ചോളാൻ നോബി പറഞ്ഞുവെന്നും ഇതാണ് ആത്മഹത്യ ചെയ്യാനുള്ള കാരണമെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
അതേസമയം ഫെബ്രുവരി 28ന് പുലർച്ചെയാണ് ചുങ്കം ചേരിയിൽ വലിയപറമ്പിൽ ഷൈനി (43), മക്കളായ അലീന (11), ഇവാന (10) എന്നിവരെ പാറോലിക്കലിലെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബപ്രശ്നങ്ങളെത്തുടർന്നായിരുന്നു ആത്മഹത്യയെന്ന് അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ വ്യക്തമായി.
പിന്നാലെ ഷൈനിയുടെയും മക്കളുടെയും മരണത്തിനു കാരണം നോബിയാണെന്നു കണ്ടെത്തിയതിനെ തുടർന്ന് തൊടുപുഴയിലെ വീട്ടിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 28 ദിവസം കോട്ടയം ജില്ലാ ജയിലിൽ കഴിഞ്ഞതിനു ശേഷം ഇയാൾ ജാമ്യം നേടി പുറത്തിറങ്ങി. കേസുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ സമഗ്ര അന്വേഷണത്തിൽ ഇവരുടെ മൂത്ത മകനും ഉൾപെടെ 56 സാക്ഷികളാണുള്ളത്.