കോട്ടയം: ചാനൽ ചർച്ചയിൽ മതവിദ്വേഷ പരാമർശം നടത്തിയ കേസിൽ റിമാൻഡിലായ ബിജെപി നേതാവ് പിസി ജോർജിനെ കോട്ടയം മെഡിക്കൽ കോളേജ് ഐസിയുവില്‍ പ്രവേശിപ്പിച്ചു. ഇസിജിയിൽ വേരിയേഷൻ കണ്ടെത്തിയതിന് പിന്നാലെയാണ് ഐസിയുവിലേക്ക് മാറ്റിയത്. മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് ഇസിജിയിൽ വ്യതിയാനം കണ്ടെത്തിയത്.
ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ പി.സി. ജോർജിനെ വൈകീട്ട് ആറുവരെ പോലീസ് കസ്റ്റഡിയിൽ വിട്ടശേഷമാണ് പാല സബ് ജയിലിലേക്ക് അയച്ചത്. പാലാ സബ് ജയിലിലേക്ക് കൊണ്ടുപോകുന്നതിന് മുൻപ് വൈദ്യപരിശോധനയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോഴാണ് അദ്ദേഹത്തിൻ്റെ ഇസിജിയിൽ വേരിയേഷൻ കണ്ടെത്തിയത്.
ഹൈക്കോടതി മുൻകൂർ ജാമ്യപേക്ഷ തള്ളിയതോടെ പി.സി. ജോർജ് ഇന്ന് പോലീസിൽ കീഴടങ്ങുമെന്ന അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍, രാവിലെ 10.50ന് പി.സി. ജോർജിന്റെ മരുമകൾ അടക്കം അഭിഭാഷകർ ഈരാറ്റുപേട്ട മുൻസിഫ് മജിസ്‌ട്രേറ്റ് കോടതിയിലെത്തി. മുൻപ് നടത്തിയ വിദ്വേഷ പരമാർശങ്ങളടക്കം ചൂണ്ടിക്കാട്ടിയാണ് പി.സി. ജോർജിന്‍റെ ജാമ്യപേക്ഷ കോടതി തള്ളിയത്.